Donald Trump: മോദി- ട്രംപ് വ്യക്തിബന്ധവും അവസാനിച്ചു, ഇത് എല്ലാവർക്കും പാഠം; വിമർശിച്ച് മുൻ സുരക്ഷാ ഉപദേഷ്ടാവ്
Modi - Trump Relationship Over: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ബോൾട്ടന്റെ പ്രസ്താവന.

John Bolton, Modi- Trump
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വ്യക്തിപരമായ ബന്ധം അവസാനിച്ചെന്ന് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ബോൾട്ടന്റെ പ്രസ്താവന.
ഇത് എല്ലാവർക്കും ഒരു പാഠമാണെന്നും അമേരിക്കൻ പ്രസിഡന്റുമായി ഇനി അടുത്ത ബന്ധം പുലർത്തിയാലും ലോകനേതാക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ പറഞ്ഞു. ട്രംപുമായുള്ള വ്യക്തിബന്ധം താൽക്കാലിക നേട്ടങ്ങൾക്ക് സഹായിച്ചേക്കാം, എന്നാൽ ആത്യന്തികമായ സംരക്ഷണം നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഉൾപ്പെടെയുള്ള മറ്റ് ലോകനേതാക്കൾക്കും മുന്നറിയിപ്പ് നൽകി.
‘ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങളെ കാണുന്നത് നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ഒരു പ്രിസത്തിലൂടെയാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് വ്‌ളാഡിമിർ പുടിനുമായി നല്ല ബന്ധമുണ്ടെങ്കിൽ, യുഎസിനും റഷ്യയുക്കുമിടയിൽ നല്ല ബന്ധം ഉണ്ടാകും. ഇപ്പോൾ അങ്ങനെയല്ലെന്ന് വ്യക്തമാണ്’ എന്ന് ബ്രിട്ടീഷ് മീഡിയ പോർട്ടൽ എൽബിസിക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘മോദിയുമായി ട്രംപിന് വളരെ നല്ല ബന്ധമായിരുന്നു. ഇപ്പോൾ അത് പോയി എന്ന് ഞാൻ കരുതുന്നു, എല്ലാവർക്കും ഒരു പാഠമാണിത്, ഉദാഹരണത്തിന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള ട്രംപിന്റെ വ്യക്തിബന്ധം, ചിലപ്പോൾ സഹായിച്ചേക്കാം, പക്ഷേ അത് നിങ്ങളെ ഏറ്റവും മോശമായതിൽ നിന്ന് സംരക്ഷിക്കില്ല,’ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന ട്രംപിന്റെ രീതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടയിലാണ് ബോൾട്ടന്റെ പ്രസ്താവന. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവകൾ ഇന്ത്യയെ ബീജിംഗ്-മോസ്കോ അച്ചുതണ്ടിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കാമെന്ന് ബോൾട്ടൺ നേരത്തെ പറഞ്ഞിരുന്നു.