Dayanidhi Maran : 3500 കോടിയുടെ സൺടീവി ഓഹരികൾ തട്ടിയെടുത്തു; കലാനിധിമാരനെതിരെ ദയാനിധി മാരൻ
SUN TV Share Issues : അഭിഭാഷകൻ മുഖേന അയച്ച നോട്ടീസിൽ, ഓഹരി കൈമാറ്റം , വഞ്ചന, ഗൂഢാലോചന, വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ആരോപിക്കുന്നു

പിതാവിൻ്റെ മരണശേഷം സൺടീവിയുടെയും സൺഗ്രൂപ്പിൻ്റെയും നിയന്ത്രണം തൻ്റെ സഹോദരൻ തട്ടിയെടുത്തുവെന്ന ആരോപണവുമായി ദയാനിധി മാരൻ. 2003-ൽ പിതാവ് മുരസൊലി മാരൻ്റെ മരണശേഷമാണ് കലാനിധിമാരൻ ഓഹരികൾ തട്ടിയെടുത്തതെന്നാണ് ദയാനിധി മാരൻ ആരോപിക്കുന്നത്. കലാനിധിമാരൻ ഭാര്യ കാവേരി കലാനിധി, മറ്റ് ആറ് പേർ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയാണ് ദയാനിധി മാരൻ നോട്ടീസയച്ചത്.
2025 ജൂൺ 10-ന് തന്റെ അഭിഭാഷകൻ മുഖേന അയച്ച നോട്ടീസിൽ, ഓഹരി കൈമാറ്റം , വഞ്ചന, ഗൂഢാലോചന, വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ആരോപിക്കുന്നു. നടപടികൾ ഒഴിവാക്കാൻ, സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡിന്റെയും അനുബന്ധ കമ്പനികളുടെയും മുഴുവൻ ഓഹരി പങ്കാളിത്തവും 2003 സെപ്റ്റംബർ 15-ന് നിലനിന്നിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് ദയാനിധിമാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: Savings Account Interest Rate: ഏത് ബാങ്കിലാ അക്കൗണ്ട്? സേവിങ്‌സിന് പലിശ കുറച്ചവര്‍ ഇവരെല്ലാമാണ്
സൺ ടിവി പ്രൈവറ്റ് ലിമിറ്റഡിൻ്റെ 3500 കോടി മൂല്യമുള്ള 12 ലക്ഷം ഇക്വിറ്റി ഓഹരികൾ വെറും 1.2 കോടി രൂപക്ക് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും നോട്ടീസിലുണ്ട്. 2003 നവംബർ 23 ന് മുരസൊലി മാരൻ മരിച്ച് മൂന്ന് ദിവസത്തിന് ശേഷം, കലാനിധി മുരസൊലി മാരൻ്റെ പേരിലുള്ള എല്ലാ ഓഹരികളും അമ്മ മല്ലികയുടെ പേരിൽ മാറ്റി.
അമ്മയിൽ നിന്നും അവ തട്ടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇതെന്നും. ദയാനിധി ആരോപിക്കുന്നു. മരണ സർട്ടിഫിക്കറ്റും നിയമപരമായ അവകാശ സർട്ടിഫിക്കറ്റും ലഭിക്കാതെയാണ് ഇത് ചെയ്തതത്. കമ്പനി ഏറ്റെടുത്തതിനുശേഷം കലാനിധിയും ഭാര്യ കാവേരിയും വലിയ ശമ്പളവും ബോണസും കൊണ്ട് സമ്പന്നരായെന്ന് അദ്ദേഹം ആരോപിച്ചു.