Om Prakash Drug Case: ലഹരി കേസ് സിനിമ താരങ്ങളിലേക്ക് നീളുന്നു; ഓം പ്രകാശിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുകൾ
Sreenath Bhasi and Prayaga Martin Names In Om Prakash Drug Case: യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ് റിപ്പോർട്ട്.

നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ (Image Credits Sreenath Bhasi Facebook, Prayaga X)
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശിനെതിരായ മയക്കുമരുന്ന് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളി താരങ്ങളുടെ പേരുകളും. യുവതാരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുകളാണ് പോലീസ് പുറത്ത് വിട്ടത്. ഇവർ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവർക്ക് പുറമെ 20- ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ജലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിച്ചിട്ടുണ്ട്.
ലഹരി വസ്തുക്കൾ കൈവശം വെച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും പിടികൂടിയത്. ഈ കേസിലെ റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുള്ളത്. കേസിലെ ഒന്നാം പ്രതി ഷിഹാസിനും ഓം പ്രകാശിനും ഇന്ന് ജാമ്യം ലഭിച്ചിരുന്നു. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് വന്നതായാണ് ഷിഹാസ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, സംശയം തോന്നി മുറി പരിശോധിച്ചപ്പോഴാണ് രാസലഹരിയും മദ്യക്കുപ്പികളും കണ്ടെത്തിയത്. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഓം പ്രകാശിനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടു ദിവസമായി ഇവരെ കൊച്ചിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്ന്, മരടിൽ നടന്ന അലൻ വോക്കർ സംഗീത നിശയിൽ ലഹരി ഉപയോഗം ഉണ്ടായതായി പോലീസ് കണ്ടെത്തി. പരിപാടി നടന്ന അതേ ഹോട്ടലിലാണ് ഓം പ്രകാശും കൂട്ടരും താമസിച്ചിരുന്നത്. സംഗീത പരിപാടിക്കിടെ, കഞ്ചാവ് കൈവശം വെച്ചതിന് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടിക്കിടെ 31 പേരുടെ മൊബൈൽ ഫോൺ കാണാതായതായും പരാതി ലഭിച്ചിട്ടുണ്ട്.
അതേസമയം, സംഗീത പരിപാടിക്കിടെ ലഹരി ഉപയോഗം നടന്നെന്ന ആരോപണം സംഘാടകർ നിഷേധിച്ചു. പരിപാടി നടക്കുമ്പോൾ വൻ എക്സൈസ് സന്നാഹം ഒരുക്കിയിരുന്നതായും ഓം പ്രകാശ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സംഘാടകൻ ലിജോ ജോയി മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ, പോലീസ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.