JSK Movie Controversy: റിവൈസിങ് കമ്മിറ്റിയിലും സുരേഷ് ഗോപി ചിത്രത്തിന് ‘വെട്ട്’; ജാനകിയുടെ പേരുമാറ്റാൻ ആവശ്യപ്പെട്ടു
JSK Movie Name Controversy: ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ 'ജാനകി' മാറ്റണമെന്നാണ് റിവൈസിങ് കമ്മിറ്റിയും ആവർത്തിച്ചത്. ഇക്കാര്യം സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

Jsk
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയിലും ‘വെട്ട്’. ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ ‘ജാനകി’ മാറ്റണമെന്നാണ് റിവൈസിങ് കമ്മിറ്റിയും ആവർത്തിച്ചത്. ഇക്കാര്യം സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. ‘റിവൈസ് കമ്മിറ്റിയിൽ ജാനകിക്ക് വെട്ട്, ജാനകിയുടെ പേരുമാറ്റാൻ ആവശ്യപ്പെട്ട് റിവൈസ് കമ്മിറ്റി’, എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ സംവിധായകൻ കുറിച്ചത്.
കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി ചിത്രം വീണ്ടും കണ്ട് വിലയിരുത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി ഇന്ന് ചിത്രം കണ്ടിരുന്നു. മുംബൈയിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പേരു മാറ്റണമെന്ന ആവശ്യം റിവൈസിങ് കമ്മിറ്റിയും ആവർത്തിച്ചു. കേസ് വീണ്ടും ഹൈക്കോടതി നാളെ പരിഗണിക്കും.
ചിത്രം നേരത്തെ സ്‌ക്രീനിങ് കമ്മിറ്റി കണ്ടിരുന്നു, എന്നാൽ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും 96 ഇടങ്ങളിലും കട്ട് വേണമെന്നും സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചത്. ഇത് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു.
സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.