Unni Mukundan: ‘ഒരു നടിയോട് എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു, ഇത് വഴക്കിന് കാരണമായി’; വിപിന്‍ കുമാറിനെതിരെ ഉണ്ണി മുകുന്ദന്‍
Unni Mukundan denies Vipin Kumar's allegations: ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. അനാവശ്യ നേട്ടങ്ങള്‍ക്കായി അയാള്‍ ഭീഷണിപ്പെടുത്തുന്നു. തന്റെ പേഴ്‌സണല്‍, പ്രൊഫഷണല്‍ ലൈഫില്‍ അസന്തുഷ്ടരായ ചിലര്‍ ഈ വ്യക്തിയെ തന്റെ കരിയര്‍ തകര്‍ക്കാന്‍ സഹായിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍
തനിക്കെതിരെ വിപിന് കുമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. തന്നെക്കുറിച്ച് വിപിന്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചെന്ന് ഉണ്ണി വിശദീകരിച്ചു. അദ്ദേഹം ഒരു നടിയെ സമീപിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെന്നും, ഇത് അയാളും താനും തമ്മില്‍ വലിയ വഴക്കിന് കാരണമായെന്നും ഉണ്ണി വ്യക്തമാക്കി. 2018 ഓടെ സ്വന്തം പ്രൊഡക്ഷനിൽ ആദ്യ സിനിമ നിർമ്മിക്കാൻ പോകുമ്പോഴാണ് വിപിൻ കുമാർ തന്നെ ബന്ധപ്പെടുന്നതെന്ന് ഉണ്ണി പറഞ്ഞു.
ഇൻഡസ്ട്രിയിലെ നിരവധി സെലിബ്രിറ്റികളുടെ പിആർഒ ആണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ ഒരിക്കലും പേഴ്‌സണല്‍ മാനേജരായി നിയമിച്ചിട്ടില്ല. മാർക്കോയുടെ ഷൂട്ടിംഗിനിടെയാണ് വിപിനുമായുള്ള ആദ്യ പ്രശ്‌നം ഉണ്ടാകുന്നത്. സെബാന്റെ ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സിലെ ജീവനക്കാരനുമായി അദ്ദേഹത്തിന് വലിയ അഭിപ്രായവ്യത്യാസമുണ്ടായതായി ഉണ്ണി വെളിപ്പെടുത്തി.
അവര്‍ അത് പരസ്യമായി പറയുകയും, സിനിമയെ സംബന്ധിച്ചിടത്തോളം അത് നിരാശജനകമാവുകയും ചെയ്തു. സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും തനിക്ക് നല്‍കാത്തതില്‍ വിപിന്‍ തന്നെ വിമര്‍ശിച്ചു. അത് തന്റെ ധാര്‍മികതയ്ക്ക് യോജിച്ചതായിരുന്നില്ല. ഇയാള്‍ കാരണം തന്റെ ജോലിയെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് തിരിച്ചറിഞ്ഞതായും ഉണ്ണി പറഞ്ഞു.
ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനും, മോശമായി സംസാരിക്കുന്നതിനും ഇയാള്‍ക്കെതിരെ നിര്‍മാതാക്കളില്‍ നിന്ന് തനിക്ക് പരാതി ലഭിച്ചു. ഒട്ടും ക്ഷമിക്കാന്‍ പറ്റാത്ത പ്രവൃത്തി വിപിനില്‍ നിന്നുണ്ടായെന്നും ഉണ്ണി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
നേരില്‍ കണ്ടപ്പോള്‍ തന്റെ ആശങ്കകളെല്ലാം അയാള്‍ അവഗണിച്ചു. ഇന്‍ഡസ്ട്രിയിലെ തന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ അയാള്‍ക്കുണ്ടെന്നായിരുന്നു അവകാശവാദം. പിന്നീട് അദ്ദേഹം തന്റെയും വിഷ്ണു ഉണ്ണിത്താന്റെയും മുന്നില്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമാപണം നടത്തി. തന്റെ എല്ലാ ഡിജിറ്റല്‍ രേഖയും അദ്ദേഹത്തിന് ലഭ്യമായിരുന്നു. അതുകൊണ്ട് രേഖാമൂലം ക്ഷമാപണം നടത്താന്‍ താന്‍ ആവശ്യപ്പെട്ടെന്നും താരം പറഞ്ഞു.
എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്തില്ല. പകരം വാര്‍ത്താ പോര്‍ട്ടലുകളിലും സോഷ്യല്‍ മീഡിയയിലും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. അയാളെ താന്‍ മര്‍ദ്ദിച്ചിട്ടില്ല. ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണ്. ആരോപണത്തില്‍ പറയുന്ന സ്ഥലത്ത് സിസിടിവി കാമറയുണ്ട്. എന്തെങ്കിലും നിഗമനത്തിലെത്തുന്നതിന് മുമ്പ് ദയവായി അത് പരിശോധിക്കൂവെന്നും ഉണ്ണി ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തേക്ക് താന്‍ തിരക്കാണെന്ന് പറഞ്ഞ് തനിക്ക് ലഭിക്കേണ്ട വര്‍ക്കുകള്‍ വിപിന്‍ നഷ്ടപ്പെടുത്തിയെന്നും ഉണ്ണി ആരോപിച്ചു.
തന്റെ പ്രശസ്തിയെ തകര്‍ക്കാന്‍ തന്റെ റിസോഴ്‌സുകള്‍ ഉപയോഗിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. സഹപ്രവര്‍ത്തകരുമായി താന്‍ പ്രൊഫഷണല്‍ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. പക്ഷേ, ഇയാള്‍ വിഷലിപ്തമാണ്. ഇയാള്‍ പറയുന്ന ഓരോ വാക്കും നുണയാണ്. ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. അനാവശ്യ നേട്ടങ്ങള്‍ക്കായി അയാള്‍ ഭീഷണിപ്പെടുത്തുന്നു. തന്റെ പേഴ്‌സണല്‍, പ്രൊഫഷണല്‍ ലൈഫില്‍ അസന്തുഷ്ടരായ ചിലര്‍ ഈ വ്യക്തിയെ തന്റെ കരിയര്‍ തകര്‍ക്കാന്‍ സഹായിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് താന്‍ കരിയര്‍ കെട്ടിപ്പടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.