Air India Flight On Pak Airspace: എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ! സംഭവം റിപ്പോർട്ട് ചെയ്യാത്തതിന് കനത്ത നടപടി
Air India Flight On Pakistan Airspace: ജൂൺ 22ന് നടന്ന സംഭവത്തെക്കുറിച്ച് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. എഐ479 എന്ന വിമാനമാണ് അട്ടാരി അതിർത്തിക്ക് സമീപം അന്താരാഷ്ട്ര അതിർത്തി മറികടന്ന് വ്യോമാതിർത്തിയിൽ തുടർന്നത്.

Air India Flight
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ശ്രമത്തിനിടെ അടിയന്തിര സാഹചര്യത്തിൽ പാകിസ്ഥാൻ്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിൽ കടുത്ത നടപടിയുമായി ഡിജിസിഎ. സംഭവം എയർലൈൻ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ജൂൺ 22ന് നടന്ന സംഭവത്തെക്കുറിച്ച് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
എഐ479 എന്ന വിമാനമാണ് അട്ടാരി അതിർത്തിക്ക് സമീപം അന്താരാഷ്ട്ര അതിർത്തി മറികടന്ന് വ്യോമാതിർത്തിയിൽ തുടർന്നത്. രണ്ട് മിനിറ്റിൽ താഴെ മാത്രം സമയമാണ് വിമാനം ഈ സാഹചര്യത്തിൽ തുടർന്നത്. എന്നാൽ റഡാർ വെക്ടറിംഗിനിടെയുണ്ടായ ഈ താൽക്കാലിക വ്യോമാതിർത്തി ലംഘനം പാകിസ്ഥാൻ എയർ ട്രാഫിക് കൺട്രോളുമായി മുൻകൂട്ടി ഏകോപിപ്പിച്ചാണ് നടത്തിയതെന്നും ഡിജിസിഎ വ്യക്തമാക്കി. വിമാനം ലാൻഡ് ചെയ്യേണ്ട സമയത്ത് അമൃത്‌സർ വിമാനത്താവളത്തിലുണ്ടായ കനത്ത വിമാനത്തിരക്കാണ് ഈ അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചത്.
ALSO READ: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
വിമാനത്താവളത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് റൺവേ പരിശോധന നടക്കുന്നതിനാൽ ലാൻഡിംഗിന് തൊട്ടുമുമ്പ് എയർ ഇന്ത്യ വിമാനത്തോട് ആകാശത്ത് തന്നെ വട്ടമിട്ടു പറക്കാൻ എടിസി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ലാൻഡിംഗ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തുന്നതിനിടയിലാണ് അബദ്ധത്തിൽ അതിർത്തി കടന്നത്. അമൃത്‌സറിലെ തിരക്ക് തുടർന്നതോടെ വിമാനം പിന്നീട് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഡൽഹിയിലെത്തി ഇന്ധനം നിറച്ച ശേഷം വൈകുന്നേരത്തോടെയാണ് വിമാനം യാത്രക്കാരുമായി അമൃത്‌സറിലേക്ക് തിരിച്ചെത്തിയത്.
സംഭവത്തിൽ സുരക്ഷാ ഭീഷണികളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, വിവരം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് ഡിജിസിഎ നടപടി സ്വീകരിച്ചത്. അമൃത്‌സറിലെ എയർ ട്രാഫിക് കൺട്രോളർക്കെതിരെയും വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാർക്കെതിരെയും ഡിജിസിഎ പ്രാഥമിക അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. വ്യോമാതിർത്തി ലംഘനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്നും കമ്പനി അറിയിച്ചു.
ഇതിന് സമാനമായ മറ്റൊരു സംഭവം ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലും നടന്നിരുന്നു. ജൂൺ 12ന് ലാഹോറിൽ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന ഫ്ലൈ ജിന്നയുടെ 9പി514 എന്ന പാക് വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ടപ്പോൾ പഞ്ചാബിന് മുകളിലൂടെ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു.
ബേസിക് പ്ലാൻ അവതരിപ്പിച്ച് എയർ ഇന്ത്യ
തിരഞ്ഞെടുത്ത ആഭ്യന്തരറൂട്ടുകളിൽ ബേസിക് എന്ന പേരിൽ കുറഞ്ഞ നിരക്കിലുള്ള പുതിയ ടിക്കറ്റ് പ്ലാൻ അവതരിപ്പിച്ച് എയർ ഇന്ത്യ കമ്പനി. നിരക്കുകൾ നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇക്കോണമി ക്ലാസുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസിക് പ്ലാനിൽ സേവനങ്ങളിൽ കുറവുവരുത്തിയാണ് നിരക്കിൽ ഇളവു കൊണ്ടുവരുന്നത്. പ്രധാനമായും ടിക്കറ്റിനൊപ്പമുള്ള ഭക്ഷണമാണ് ഒഴിവാക്കുക. 15 കിലോ ചെക്കിൻ ലഗേജും ഏഴുകിലോ കാബിൻ ലഗേജും ഇതിനൊപ്പം യാത്രക്കാർക്ക് ലഭിക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കത്തിൽ ബേസിക് പ്ലാൻ എയർ ഇന്ത്യ നടപ്പാക്കുന്നത്. ഇതിന്റെ പ്രതികരണം വിശകലനം ചെയ്തശേഷമാകും കൂടുതൽ റൂട്ടിലേക്ക് ഭാവിയിൽ വ്യാപിപ്പിക്കുന്നത് പരിശോധിക്കുകയെന്നും കമ്പനി വ്യക്തമാക്കി.
English Summary:
Air India aircraft flying from Delhi to Amritsar briefly infringed Pakistani airspace while executing a go-around manoeuvre at Amritsar airport. DGCA takes action and probe against ATC.