Delhi Assembly Election: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; ഭരണം ആർക്കെന്ന് ഇന്നറിയാം
Delhi Assembly election Results 2025: കോൺഗ്രസിന് എത്ര വോട്ട് കിട്ടുമെന്നത് ഇത്തവണ മറ്റ് രണ്ട് പാർട്ടികളെയും അപേക്ഷിച്ച് നിർണായകമാണ്. അതേസമയം പരാജയഭീതിയിൽ എഎപി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം (Delhi Assembly election Results). രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളാണ്. 10 മണിയോടെ ഏകദേശം വിജയം ആർക്കൊപ്പമെന്ന കാര്യത്തിൽ വ്യക്തത വന്നുതുടങ്ങും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ രാജ്യതലസ്ഥാനത്ത് മത്സരിക്കുന്നത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വിജയപ്രതീക്ഷയിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളികൊണ്ട് തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ് എഎപി.
കോൺഗ്രസിന് എത്ര വോട്ട് കിട്ടുമെന്നത് ഇത്തവണ മറ്റ് രണ്ട് പാർട്ടികളെയും അപേക്ഷിച്ച് നിർണായകമാണ്. അതേസമയം പരാജയഭീതിയിൽ എഎപി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി സീറ്റിൽ നിന്ന് ബിജെപിയുടെ പർവേഷ് വർമ്മയ്ക്കും കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതിനുമെതിരെയാണ് മത്സരിക്കുന്നത്. എഎപി സ്ഥാനാർത്ഥിയും ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി കൽക്കാജി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബയ്ക്കും ബിജെപിയുടെ രമേഷ് ബിധുരിക്കുമെതിരെയും മത്സരിക്കുന്നു. മുൻ എഎപി മന്ത്രി മനീഷ് സിസോദിയ ബിജെപിയുടെ തർവീന്ദർ സിംഗ് മർവയ്‌ക്കെതിരെയും കോൺഗ്രസിൻ്റെ ഫർഹാദ് സൂരിക്കെതിരെയും ജംഗ്‌പുര സീറ്റിൽ മത്സരിക്കുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയം ഉറപ്പിച്ചത്. 2015 ൽ 70 അംഗ നിയമസഭയിൽ 67 സീറ്റുകളാണ് പാർട്ടി നേടിയത്. 62 സീറ്റുകൾ നേടി, 2020 ൽ പാർട്ടി വീണ്ടും വിജയിച്ചു. 1998 മുതൽ ഡൽഹിയിൽ ബിജെപിക്ക് ഭരണം ലഭിച്ചിട്ടില്ല. ഡൽഹിയിലെ ബിജെപിയുടെ അവസാന മുഖ്യമന്ത്രി മുൻ വിദേശകാര്യ മന്ത്രിയായിരുന്ന അന്തരിച്ച സുഷമ സ്വരാജ് ആയിരുന്നു.