PM Narendra Modi: കൂടുതല്‍ ഫണ്ട് വേണോ? കേന്ദ്രത്തോടൊപ്പം സഹകരിക്കൂ! രേവന്ത് റെഡ്ഡിയോട് മോദി
PM Modi Promises Double Funds For Telangana: തെലങ്കാനയുടെ ത്വരിതഗതിയിലുള്ള വികസനത്തിന് കൂടുതൽ ശക്തമായ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ജനാധിപത്യത്തിൽ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പാർട്ടികളുടെ സർക്കാരുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം പരമപ്രധാനമാണെന്നും മോദി.

രേവന്ത് റെഡ്ഡിക്കൊപ്പം നരേന്ദ്ര മോദി
ഹൈദരാബാദ്, 10-5-2026: തെലങ്കാനയുടെ ത്വരിതഗതിയിലുള്ള വികസനത്തിന് കൂടുതൽ ശക്തമായ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി. ഒരു ജനാധിപത്യത്തിൽ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പാർട്ടികളുടെ സർക്കാരുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം പരമപ്രധാനമാണ്. വികസിത ഭാരതം യാഥാർത്ഥ്യമാകണമെന്നാണ് ആഗ്രഹമെന്നും മോദി പറഞ്ഞു. ഹൈദരാബാദിലെ എച്ച്ഐസിസിയിൽ നടന്ന ഏകദേശം 9,400 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വെച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്.
ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, മുൻപ് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വലിയ പിന്തുണ നൽകിയിരുന്ന കാര്യം ഓർമ്മിപ്പിച്ചു. അതേ മാതൃകയിൽ തെലങ്കാനയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ വലിയ മനസ്സോടെ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അന്ന് ഗുജറാത്തിന് ലഭിച്ചതിനേക്കാൾ ഇരട്ടി ഫണ്ട് തെലങ്കാനയ്ക്ക് നൽകാൻ തങ്ങൾ തയ്യാറാണെന്നും, രേവന്ത് പറഞ്ഞതുപോലെ ഗുജറാത്ത് മാതൃകയിലാണ് ഫണ്ട് നൽകുന്നതെങ്കിൽ ഇപ്പോൾ തെലങ്കാനയ്ക്ക് ലഭിക്കുന്നതിന്റെ പകുതി മാത്രമേ ലഭിക്കൂ എന്നും മോദി തമാശരൂപേണ മറുപടി നൽകി. തെലങ്കാനയുടെ പുരോഗതിക്കായി കേന്ദ്രവുമായി ചേർന്നു പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Also Read: Narendra Modi: പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിലും ഹൈദരാബാദിലും; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
വിവിധ വികസന പദ്ധതികള്‍
കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുക, സുരക്ഷ വർദ്ധിപ്പിക്കുക, ജനങ്ങൾക്ക് മികച്ച യാത്രാനുഭവം നൽകുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ തെലങ്കാന ഗവർണർ ശിവ് പ്രതാപ് ശുക്ല, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും പങ്കെടുത്തു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ നിന്ന് ഉടലെടുത്ത ഊർജ്ജ പ്രതിസന്ധിയെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ മൂലം ഇന്ത്യ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് മോദി പറഞ്ഞു. ഇന്ധനത്തിന്റെ നിയന്ത്രണപരമായ ഉപയോഗം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ ആവശ്യാനുസരണം മാത്രമേ ഉപയോഗിക്കാവൂ. ഇത് വിദേശനാണ്യം ലാഭിക്കാനും നിലവിലുള്ള സംഘർഷത്തിന്റെ പ്രതികൂല ആഘാതം കുറയ്ക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സൗരോർജ്ജ ഉൽപാദനത്തിൽ ഇന്ത്യ മുൻനിര രാജ്യങ്ങളിലൊന്നായി ഉയർന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ സ്ഥാനം പിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ടെക്‌സ്റ്റൈൽ വ്യവസായം വളർച്ചയുടെ ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നായിരുന്നു. ഈ മേഖല ഇപ്പോൾ പുതിയൊരു വികസന ഘട്ടത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാറങ്കലിലെ പിഎം മിത്ര പാർക്ക് (കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക്), ഗുഡെബെല്ലൂരിനും മഹാബൂബ് നഗറിനും ഇടയിലുള്ള ദേശീയപാത-167 നാലുവരിയാക്കല്‍ പദ്ധതി, കാസിപേട്ട്-വിജയവാഡ റെയിൽ മൾട്ടി-ട്രാക്കിംഗ് കോറിഡോർ, കാസിപേട്ട് റെയിൽ അണ്ടർ റെയിൽ ബൈപാസ്, ഹൈദരാബാദിലെ പുതിയ ഗ്രീൻഫീൽഡ് പെട്രോളിയം, ഓയിൽ ആൻഡ് ലൂബ്രിക്കന്റ്സ് (പിഒഎൽ) ടെർമിനൽ എന്നിവയുൾപ്പെടെ നിരവധി ദ്ധതികൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
English Summary
PM Modi inaugurates projects worth around ₹9,400 crore in Telangana. He assured more support to Telangana. The Prime Minister emphasized that central cooperation is vital for the state’s rapid growth. He invited the Telangana government to collaborate closely with the Centre to achieve shared developmental goals.