Kerala CM: കേരള മുഖ്യമന്ത്രിയെ ഇന്ന് അറിയാം? തിരക്ക് കൂട്ടേണ്ട, സമയമുണ്ടെന്ന് രാഹുൽ
Kerala CM Selection: കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല ഇവരിൽ ആരാകും മുഖ്യമന്ത്രി എന്നറിയാനാണ് കേരളം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേതാക്കളുമായി നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ വന്നതോടെ പ്രഖ്യാപനം നീളുകയാണ്. ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസ് നേതാക്കൾ, രാഹുൽ ഗാന്ധി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാതെ യുഡിഎഫ്. കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല ഇവരിൽ ആരാകും മുഖ്യമന്ത്രി എന്നറിയാനാണ് കേരളം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേതാക്കളുമായി നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ വന്നതോടെ പ്രഖ്യാപനം നീളുകയാണ്.
അതേസമയം, ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ആദ്യം നിങ്ങളൊന്ന് റിലാക്സ് ചെയ്യൂ, വലിയ യുദ്ധം കഴിഞ്ഞ് വന്നതല്ലേ എന്നായിരുന്നു രാഹുൽ നേതാക്കളോട് പറഞ്ഞത്. ‘നമുക്ക് സമയമുണ്ട്, തിരക്കുകൂട്ടേണ്ട കാര്യമില്ല. തീരുമാനം എല്ലാവരെയും ബഹുമാനിക്കുന്നതായിരിക്കും’ എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, കേരളത്തിലെ അന്തരീക്ഷം ഇത്രയും മോശമാക്കിയതിലുള്ള നീരസവും പ്രകടിപ്പിച്ചു. തെരുവിൽ അണികളെ ഇളക്കി വിട്ടത് ശരിയായില്ല. പിന്തിരിപ്പിക്കണമായിരുന്നു. തെരുവിൽ ആളെയിറക്കിയുള്ള സമ്മർദം വഴി ഹൈക്കമാൻഡിനെ കൊണ്ട് തീരുമാനമെടുപ്പിക്കാമെന്ന് കരുതരുത്. അങ്ങനെ വന്നാൽ മറ്റ് സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കും.
തുടർന്നുള്ള ദിവസങ്ങളിലും നിങ്ങൾ എന്ത് ചെയ്യുന്നുവെന്ന് ഹൈക്കമാൻഡ് നിരീക്ഷിക്കും. സോണിയാ ഗാന്ധിയും എകെ ആന്‍റണിയുമായി സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് സംസാരിച്ചിരുന്നു.
എഐസി ജനറൽ സെക്രട്ടറിയും കേരളത്തിൽ നിന്നുള്ള എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെയും പിന്തുണയും നിർണായകമാകും. ഘടകകക്ഷികൾ പ്രിയങ്കയെ നിലപാട് അറിയിച്ചിരുന്നു. എംഎൽഎമാരുടെ പിന്തുണയോ ജനകീയ പിന്തുണയോ, ഏതിന് മുൻതൂക്കം നൽകണമെന്ന ആശങ്കയാണ് ഹൈക്കമാൻഡ് തീരുമാനം വൈകുന്നതിന് കാരണം. പ്രതീക്ഷ നിലനിർത്തുന്നുവെന്നാണ് മൂന്ന് പേരുടെയും ക്യാംപുകൾ ആവർത്തിക്കുന്നത്.
ALSO READ: ഇന്നും വരില്ലേ മുഖ്യമന്ത്രി? പ്രഖ്യാപനം കാത്ത്, വിഡി, കെസി, ആര്‍സികള്‍
കേരള മുഖ്യമന്ത്രി സാധ്യതകൾ എങ്ങനെ?
കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തമ്മിലാണ് മത്സരം. വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ചെന്നൈയിലും, മല്ലികാർജുൻ ഖാർഗെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടകയിലേക്കും പോയതു കാരണം ഇന്നലെ ചർച്ചകൾ നടന്നിരുന്നില്ല. ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും എന്നാണ് വിവരം.
എംഎൽഎമാരുടെ പിന്തുണ കൂടുതലും കെ.സി വേണുഗോപാലിനാണ്. അതുകൊണ്ട് തന്നെ കെസി മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും വലുതാണ്. അങ്ങനെ സംഭവിച്ചാൽ വിഡി സതീശനെ കൂടി മന്ത്രിസഭയിൽ ചേർക്കത്തക്കവിധത്തിലുള്ള സംവിധാനത്തിനാകും രൂപംനൽകുക. ഉപമുഖ്യമന്ത്രി സ്ഥാനം, മെച്ചപ്പെട്ട വകുപ്പ് തുടങ്ങിയവ പരിഗണിച്ചേക്കാം.
രണ്ടാമത് സാധ്യത രമേശ് ചെന്നിത്തലയ്ക്കാണ്. രമേശിനാണ് മുഖ്യമന്ത്രിസ്ഥാനം നൽകുന്നതെങ്കിൽ സതീശന് മന്ത്രിസഭയിൽ മുന്തിയ പരിഗണന ലഭിക്കും. ഇനി വിഡി സതീശനാണ് മുഖ്യമന്ത്രിയെങ്കിൽ രമേശിനെ ഉൾക്കൊള്ളുന്ന നിർദേശങ്ങളാകും പരിഗണിക്കുക.
English Summary:
Congress high command has not yet finalized the next Chief Minister of Kerala despite the UDF’s massive victory in the 2026 Assembly elections. Senior leaders including V. D. Satheesan, K. C. Venugopal and Ramesh Chennithala held discussions with the party leadership in New Delhi. AICC has asked leaders and supporters to avoid public lobbying and protest campaigns