Wayanad Tunnel Road: പച്ചക്കൊടി വീശി കേന്ദ്രം; വയനാട് തുരങ്ക പാതയ്ക്ക് അനുമതി
Centre Approves Wayanad Tunnel Road Project: പാരിസ്ഥിതിക ആശങ്കകള്‍ ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രം പദ്ധതി എതിര്‍ത്തിരുന്നു. പദ്ധതിക്ക് അംഗീകാരം നല്‍കിയ ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. തുരങ്ക പാത യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയായിരിക്കും ഇത്.
ന്യൂഡല്‍ഹി: കോഴിക്കോട്-വയനാട് നാലുവരി തുരങ്ക പാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി. നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള ടെണ്ടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് ഇനി മുന്നോട്ടുപോകാം. 60 ഉപാധികളാണ് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം.
പാരിസ്ഥിതിക ആശങ്കകള്‍ ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രം പദ്ധതി എതിര്‍ത്തിരുന്നു. പദ്ധതിക്ക് അംഗീകാരം നല്‍കിയ ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. തുരങ്ക പാത യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയായിരിക്കും ഇത്.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണ പ്രവൃത്തി വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടപ്പാക്കുന്നതിന് ഈ മാസം 14,15 തീയതികളില്‍ ചേര്‍ന്ന വിദഗ്ധ സമിതി യോഗമാണ് നിര്‍ദേശം നല്‍കിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിദഗ്ധ സിമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെ കേന്ദ്ര വിദഗ്ധ സമിതിയുടെ പരിഗണനയ്ക്ക് വിഷയം വിടുകയായിരുന്നു.




പാത നിര്‍മിക്കുന്ന സമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനായി സിഎസ്‌ഐആര്‍, സിഐഎംഎഫ്ആര്‍ എന്നിവ നല്‍കിയിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കണം, വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ തുടങ്ങിയവയിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം, ഇവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറ് മാസത്തിലൊരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നില്‍ ഹാജരാക്കണം.
Also Read: Mock Drill: നാല് സംസ്ഥാനങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ
നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്‌റ്റേഷനുകള്‍ നിര്‍മിക്കണം, മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സംവിധാനം വേണം, സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പന്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണം തുടങ്ങിയവയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്ന ഉപാധികള്‍.