Sabarimala: എന്താണ് ശബരിമലയിലെ പന്ത്രണ്ട് വിളക്ക്? ഉച്ചക്ക് എത്തിയാൽ അങ്കിചാർത്ത് തൊഴാം
Sabarimala Panthrandu Vilakku Tomorrow: ഇതോടെ ഉച്ചപ്പൂജയ്ക്ക് ദർശനത്തിനായി എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്.
ശബരിമല: ഭക്തിയുടെ നിറവില്‍ ശബരിമല സന്നിധാനത്ത് നാളെ പന്ത്രണ്ട് വിളക്ക്. ഉച്ചയ്ക്ക് വഴിപാടായി അങ്കി ചാർത്തും നടക്കും. ഇതോടെ ഉച്ചപ്പൂജയ്ക്ക് ദർശനത്തിനായി എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്.
അതേസമയം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിനു ശേഷം ഇതുവരെ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെയും സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് 7 മണി വരെ 72385 പേരാണ് മലചവിട്ടിയത്.
പതിനെട്ടാംപടി കയറാൻ അയപ്പ ഭക്തർ മണിക്കൂറുകൾ വരെ കാത്തിരുന്നു. പുലർച്ചെ നട തുറന്നപ്പോൾ മരക്കൂട്ടം വരെ ക്യൂ ഉണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും അത് ഫോറസ്റ്റ് ഓഫിസ് പടി വരെയായി കുറഞ്ഞു. എന്നാൽ പിന്നീട് തിരക്ക് വീണ്ടും കൂടി.
Also Read:ശിവന്റെ വിജയവും പാർവ്വതിയുടെ ആഘോഷവും; കാർത്തിക വിളക്കിനു പിന്നിലെ ഐതീഹ്യങ്ങൾ
മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല വരുമാനം 60 കോടി രൂപ കവിഞ്ഞു . 30 കോടി അരവണ വിറ്റുവരവിലൂടെയും 15 കോടി കാണിക്കയിലൂടെയും വരുമാനം ലഭിച്ചു. അപ്പം വിൽപ്പന, പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയുള്ള വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്.
എന്താണ് ശബരിമലയിലെ പന്ത്രണ്ട് വിളക്ക്?
വൃശ്ചികപ്പിറവിക്കു ശേഷമുള്ള വ്രതശുദ്ധിയുടെ പന്ത്രണ്ടാം നാളാണ് പന്ത്രണ്ട് വിളക്ക് ആഘോഷിക്കുന്നത്. ഇന്നേ ദിവസം ക്ഷേത്ര സന്നിധിയിൽ പന്ത്രണ്ട് ദീപങ്ങൾ തെളിക്കുന്നു. 12 വിളക്ക് മുതൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. തുലാം ഒന്നിന് മാലയിട്ട അയപ്പ ഭക്തർ 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം 12 വിളക്ക് നാൾ ശബരിമലയിൽ എത്തും.