Club Football World Cup Final 2025: ചെൽസി താരത്തെ തല്ലി പിഎസ്ജി പരിശീലകൻ; ക്ലബ് ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ കയ്യാങ്കളി
Luis Enrique Hits Joao Pedro: ചെൽസി സ്ട്രൈക്കർ ജാവോ പെഡ്രോയെ തല്ലി പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്കെ. ക്ലബ് ഫുട്ബോൾ ലോകകപ്പ് ഫൈനലിന് ശേഷമായിരുന്നു സംഭവം.

ലൂയിസ് എൻറികെ
ക്ലബ് ഫുട്ബോൾ ഫൈനലിൽ കയ്യാങ്കളി. ചെൽസിയും പിഎസ്ജിയും തമ്മിൽ നടന്ന മത്സരത്തിന് ശേഷമാണ് സംഭവം. സംഘർഷത്തിനിടെ പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്കെ ചെൽസി സ്ട്രൈക്കർ ജാവോ പെഡ്രോയെ തല്ലി നിലത്തിട്ടു. പിന്നീട്, ഇത്തരം ഒരു സംഭവമുണ്ടായത് ദൗർഭാഗ്യകരമായെന്നും ഒഴിവാക്കാമായിരുന്നു എന്നും എൻറിക്കെ പറഞ്ഞു. മത്സരത്തിൽ പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസി പരാജയപ്പെടുത്തിയിരുന്നു.
ഫൈനൽ മത്സരത്തിൽ ആകെ ആറ് മഞ്ഞ കാർഡുകളാണ് കണ്ടത്. 85ആം മിനിട്ടിൽ പിഎസ്ജിയുടെ ജാവോ നെവെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ചെൽസിയുടെ മാർക് കുകുറല്ലയുടെ മുടി പിടിച്ച് വലിച്ചതിനായിരുന്നു സെൻഡ് ഓഫ്. ഫൈനൽ വിസിൽ മുഴങ്ങി ചെൽസി താരങ്ങൾ ആഘോഷം തുടങ്ങിയതോടെ കയ്യാങ്കളി ആരംഭിച്ചു. ഇതിനിടയിലാണ് എൻറിക്കെ ജാവോ പെഡ്രോയെ തല്ലിയത്.
ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലായിരുന്ന പിഎസ്ജിയ്ക്ക് ഫൈനലിൽ പക്ഷേ കാലിടറി. കഴിഞ്ഞ നാല് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സൂക്ഷിച്ച ഫ്രഞ്ച് ചാമ്പ്യന്മാർ ഫൈനലിലെ 22ആം മിനിട്ടിൽ ആദ്യ ഗോൾ വഴങ്ങി. കോൾ പാമറാണ് ഗോൾ വേട്ട ആരംഭിച്ചത്. എട്ട് മിനിട്ടുകൾക്ക് ശേഷം പാമർ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് രണ്ട് മിനിട്ട് മുൻപ് ജാവോ പെഡ്രോയിലൂടെ ചെൽസി മൂന്നാം ഗോളും കണ്ടെത്തി. ഇത്തവണ പാമർ ഗോളിന് അസിസ്റ്റ് നൽകി.
രണ്ടാം പകുതിയിലും ചെൽസി തന്നെയാണ് മുന്നിട്ടുനിന്നത്. എന്നാൽ, ഗോൾവലയ്ക്ക് കീഴിൽ ഗോൾ കീപ്പർ ഡൊണ്ണറുമ നടത്തിയ തകർപ്പൻ സേവുകൾ പിഎസ്ജിയെ രക്ഷിച്ചുനിർത്തി. ഗോൾ തിരിച്ചടിയ്ക്കാൻ പിഎസ്ജി ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.