Mohammed Shami: ‘ഈ നക്കാപ്പിച്ചയൊന്നും പോര’; കോടതി വിധിച്ച ജീവനാംശം കുറവെന്ന് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ
Hasin Jahan Asks More Money From Mohammed Shami: കോടതി വിധിച്ച ജീവനാംശം തീരെ കുറവാണെന്ന് മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. തുക വർധിപ്പിക്കണമെന്നാണ് ഹസിൻ ജഹാൻ്റെ ആവശ്യം.

മുഹമ്മദ് ഷമി, ഹസിൻ ജഹാൻ
മാസം നാല് ലക്ഷം രൂപയെന്ന ജീവനാംശം വളരെ കുറവാണെന്ന് മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ഷമി സമ്പാദിക്കുന്നത് പരിഗണിച്ചാൽ ഈ തുക ഒന്നുമല്ല. തുക വർധിപ്പിക്കണമെന്നും ഹസിൻ ജഹാൻ ആവശ്യപ്പെട്ടു. 2014ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും തമ്മിൽ വിവാഹിതരാവുന്നത്. 2018ൽ ഇരുവരും വിവാഹമോചിതരായി.
“നീണ്ട പോരാട്ടത്തിന് ശേഷം വിജയം ലഭിച്ചതിൽ ദൈവത്തിന് സ്തുതി. ഇനി എൻ്റെ മകൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും നൽകാൻ എനിക്ക് കഴിയും. ഷമി എങ്ങനെയാണ് ജീവിക്കുന്നതെന്ന് നോക്കിയാൽ, അദ്ദേഹം സമ്പാദിക്കുന്ന പണം പരിഗണിച്ചാൽ ഈ കാശ് ഒന്നുമല്ല. ഏഴ് വർഷം മുൻപ് ഞങ്ങൾ 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആ സമയം മുതൽ ഷമിയുടെ സമ്പാദ്യവും വിലക്കയറ്റവും വർധിച്ചു. അദ്ദേഹം ജീവിക്കുന്ന അതേ നിലവാരത്തിൽ ജീവിക്കാൻ എനിക്കും മകൾക്കും അവകാശമുണ്ട്.”- ഹസിൻ ജഹാൻ പറഞ്ഞു.
നാല് ലക്ഷം രൂപയിൽ ഒന്നര ലക്ഷം രൂപയാണ് ഹസിൻ ജഹാന് മാസം ലഭിക്കുക. ബാക്കി രണ്ടര ലക്ഷം രൂപ മകൾക്ക് ലഭിക്കും. നാല് ലക്ഷം രൂപയെന്ന ഉത്തരവ് ആറ് ലക്ഷം രൂപയാക്കി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഹസിൻ ജഹാൻ്റെ അഭിഭാഷകൻ ഇംതിയാസ് അഹ്മദ് പറഞ്ഞിരുന്നു.
Also Read: Kerala Cricket League 2025: സഞ്ജു സാംസണായി കീശ കാലിയാക്കുമോ ടീമുകൾ?; തൃശൂരും കൊച്ചിയും തയ്യാർ
മുഹമ്മദ് ഷമിയ്ക്കെതിരെ ഗാർഹിക പീഡനാരോപണം ഉന്നയിച്ചാണ് ഹസിൻ ജഹാൻ വിവാഹമോചനം നേടിയത്. 2014ലാണ് ഇവർ വിവാഹിതരായത്. 2015ൽ ദമ്പതിമാർക്ക് ഒരു കുട്ടിയുണ്ടായി. ഇതിന് മൂന്ന് വർഷങ്ങൾക്ക് ശേഷം 2018ൽ ഇരുവരും വേർപിരിയുകയും ചെയ്തു. ഷമിയും കുടുംബവും തന്നെ ഉപദ്രവിച്ചു എന്ന് ഹസിൻ ജഹാൻ ആരോപിച്ചിരുന്നു. അന്ന് മുതൽ ഇരുവരും തമ്മിൽ നിയമയുദ്ധം നടക്കുകയാണ്.