K N Ananthapadmanabhan: ‘പലരും പറയുന്നത് ഞാന്‍ നിര്‍ഭാഗ്യമുള്ള ഒരാളാണെന്നാണ്, പക്ഷേ നേരെ തിരിച്ചാണ് തോന്നിയത്’
KN Ananthapadmanabhan opens up about his cricket career: ആദ്യ മാച്ചില്‍ തന്നെ ഏഴ് വിക്കറ്റ് കിട്ടി. ഇത്തരമൊരു തുടക്കം ഭാഗ്യമില്ലാത്ത ഒരാള്‍ക്കും കിട്ടില്ല. അവസാന മത്സരത്തിലും അഞ്ച് വിക്കറ്റ് കിട്ടിയിരുന്നു. ഭാഗ്യമില്ലാതെ അത് കിട്ടില്ലെന്ന് അനന്തപത്മനാഭന്

കെ എൻ അനന്തപത്മനാഭൻ
കേരള ക്രിക്കറ്റിന് ഇതിഹാസതുല്യനാണ് കെഎന്‍ അനന്തപത്മനാഭന്‍. മലയാളികളുടെ സ്വന്തം ലെഗ്‌സ്പിന്‍ മാന്ത്രികന്‍. നിര്‍ഭാഗ്യം കൊണ്ട് മാത്രം ദേശീയ ടീമിലെത്താനാകാത്ത താരം. കരിയറിന് തിരശീലയിട്ടപ്പോഴും ക്രിക്കറ്റിനൊപ്പം യാത്ര തുടരാനായിരുന്നു അനന്തപത്മനാഭന് താല്‍പര്യം. ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ അമ്പയറുടെ കുപ്പായത്തില്‍ സജീവമാണ് ഈ മുന്‍താരം. എന്നാല്‍ പലരും പറയുന്നതുപോലെ താന്‍ നിര്‍ഭാഗ്യമുള്ള ഒരാളാണെന്ന് തോന്നിയിട്ടില്ലെന്നാണ് അനന്തപത്മനാഭന്റെ പക്ഷം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പല ആള്‍ക്കാരും പറയുന്നത് താന്‍ നിര്‍ഭാഗ്യമുള്ള ഒരാളാണെന്നാണ്. പക്ഷേ, തനിക്ക് നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ മാച്ചില്‍ തന്നെ ഏഴ് വിക്കറ്റ് കിട്ടി. ഇത്തരമൊരു തുടക്കം ഭാഗ്യമില്ലാത്ത ഒരാള്‍ക്കും കിട്ടില്ല. അവസാന മത്സരത്തിലും അഞ്ച് വിക്കറ്റ് കിട്ടിയിരുന്നു. ഭാഗ്യമില്ലാതെ അത് കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്പയറിങിന് തുടക്കം കുറിച്ചത് എപ്പോള്‍ മുതലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
എങ്ങനെയെങ്കിലും ഫീല്‍ഡില്‍ ഇറങ്ങണമെന്നായിരുന്നു താല്‍പര്യം. ക്ലബ് ക്രിക്കറ്റ് നടക്കുന്ന സമയത്ത് ക്ലബിലെ ആരെങ്കിലുമാകും അമ്പയറായി നില്‍ക്കുന്നത്. അമ്പയറിങ് ചെയ്താലേ ടീമില്‍ കളിപ്പിക്കൂ. അങ്ങനെ ചെയ്തില്ലെങ്കില്‍ ക്ലബിനെ സപ്പോര്‍ട്ട് ചെയ്തില്ല എന്ന രീതിയില്‍ കളിപ്പിക്കില്ല. അന്ന് തനിക്ക് 15 വയസായിരുന്നു പ്രായം. ഒരു അമ്പയര്‍ താനായിരുന്നു. തനിക്ക് റൂളൊന്നും അറിയില്ലായിരുന്നു. മറ്റേ അമ്പയര്‍ക്ക് റൂളറിയാം. 1985ലാണിത്. അങ്ങനെയാണ് ആദ്യം അമ്പയറാകുന്നത്. താന്‍ അമ്പയറെന്ന നിലയില്‍ ആദ്യമെടുത്ത തീരുമാനം പോലും തെറ്റായിരുന്നുവെന്ന് അനന്തപത്മനാഭന്‍ വെളിപ്പെടുത്തി.
അന്ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരം. മത്സരത്തിനിടെ ‘ഠപ്പേ’ എന്ന് ശബ്ദം കേട്ടു. ഫീല്‍ഡര്‍ ക്യാച്ചെടുക്കുകയും ചെയ്തു. പന്ത് എവിടെയാണ് കൊണ്ടതെന്ന് ഒരു ധാരണയുമില്ലായിരുന്നു. ബാറ്ററാണെങ്കില്‍ തന്നെ നോക്കുകയുമാണ്. ക്യാച്ചെടുത്തതുകൊണ്ട് ഔട്ടാണെന്ന ധാരണയില്‍ താന്‍ കൈ പൊക്കിയതും ബാറ്റര്‍ താഴെ വീണു. അയാളുടെ നെറ്റിയിലായിരുന്നു പന്ത് കൊണ്ടത്. അതാണ് അമ്പയറെന്ന നിലയില്‍ ആദ്യം വരുത്തിയ പിഴവ്. ആ സമയത്ത് ഹെല്‍മറ്റൊന്നുമില്ലായിരുന്നു. ഭാഗ്യത്തിന് മെഡിക്കല്‍ കോളേജ് അടുത്തായതുകൊണ്ട് അയാളെ അങ്ങോട്ട് കൊണ്ടുപോയെന്നും അനന്തപത്മനാഭന്‍ വ്യക്തമാക്കി.
സെലക്ഷന് പോയപ്പോള്‍ നന്നായി ബാറ്റ് ചെയ്തു. അന്ന് ലെഗ് സ്പിന്‍ ഒഴിച്ച് ബാക്കിയെല്ലാം ചെയ്യുമായിരുന്നു. വിക്കറ്റ് കീപ്പറായിട്ടാണ് അപേക്ഷിച്ചത്. പക്ഷേ, ടീമില്‍ വിക്കറ്റ് കീപ്പറായി ഒരാളുണ്ടായിരുന്നു. അപ്പോള്‍ പന്തെറിയാമോ എന്ന് ചോദിച്ചു. അത് സമ്മതിച്ചു. ഫാസ്റ്റ് ബൗളിങിന് നാലു പേരെ അതിനകം ടീമിലെടുത്തിരുന്നു. ഓഫ് സിപിന്നിനും ആളുണ്ടായിരുന്നു. അതുവരെ ജീവിതത്തില്‍ ലെഗ് സ്പിന്‍ എറിഞ്ഞിട്ടില്ല. ലെഗ് സ്പിന്‍ എറിയുമോ എന്ന് ചോദിച്ചപ്പോള്‍ എറിയുമെന്ന് പറഞ്ഞു. അങ്ങനെയാണ് ടീമില്‍ സെലക്ഷന്‍ കിട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.