Mohammed Shami: ആദ്യ ഓവറില്‍ എറിഞ്ഞത് അഞ്ച് വൈഡ്, നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി മുഹമ്മദ് ഷമി
ICC Champions Trophy 2025 India vs Pakistan: ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ദൈര്‍ഘ്യമേറിയ ഓവറെന്ന റെക്കോഡ് ഇര്‍ഫാന്‍ പഠാനും, സഹീര്‍ ഖാനുമൊപ്പം ഇതോടെ പങ്കിട്ടു. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിലാണ് പഠാന്‍ 11 പന്ത് എറിഞ്ഞത്. സഹീര്‍ 2003ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും

മുഹമ്മദ് ഷമി
ചാമ്പ്യന്‍സ് ട്രോഫിയിലെ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ പേസര്‍ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യയുടെ ഹീറോ. അഞ്ച് വിക്കറ്റാണ് താരം ആ മത്സരത്തില്‍ പിഴുതത്. എന്നാല്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പേസ് ബൗളിങിന് നേതൃത്വം കൊടുക്കേണ്ട ഷമിക്ക് പാകിസ്ഥാനെതിരായ മത്സരത്തില്‍ തുടക്കത്തിലൊന്ന് പിഴച്ചു. ആദ്യ ഓവറില്‍ അഞ്ച് വൈഡാണ് താരം എറിഞ്ഞത്. അതായത് ആ ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഷമി എറിയേണ്ടി വന്നത് 11 പന്ത്. പന്തിന് സ്വിങ് കൂടുതല്‍ കിട്ടിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ഇന്ത്യക്കാരന്‍ എറിഞ്ഞ ദൈര്‍ഘ്യമേറിയ ഓവറെന്ന നാണക്കേടിന്റെ റെക്കോഡും ഇതോടെ ഷമി സ്വന്തമാക്കി. 2017 ലെ ഓവലിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനെതിരെ ജസ്പ്രീത് ബുംറ ഒരോവറില്‍ എറിഞ്ഞ ഒമ്പത് പന്തായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് ഷമി മറികടന്നത്.
Read Also : ഇന്ത്യ-പാക് ലൈവ്
ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ദൈര്‍ഘ്യമേറിയ ഓവറെന്ന റെക്കോഡ് ഇര്‍ഫാന്‍ പഠാനും, സഹീര്‍ ഖാനുമൊപ്പം ഷമി ഇതോടെ പങ്കിട്ടു. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിലാണ് പഠാന്‍ 11 പന്ത് എറിഞ്ഞത്. സഹീര്‍ 2003ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും.
ചാമ്പ്യന്‍സ് ട്രോഫിയിലെ ഓപ്പണിങ് സ്‌പെല്ലില്‍ ഏറ്റവും കൂടുതല്‍ വൈഡ് എറിഞ്ഞ രണ്ടാം താരവുമായി ഷമി മാറി. 2004ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ സിംബാബ്‌വെയുടെ ടിനാഷെ പന്യാംഗര ഏഴ് വൈഡാണ് ആദ്യ ഓവറില്‍ എറിഞ്ഞത്.
ആശങ്കയായി പരിക്ക്
ആദ്യ ഓവറുകളിൽ കണങ്കാലിൽ നേരിയ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷമി മൈതാനത്തിന് പുറത്തേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് താരം മൈതാനത്തേക്ക് തിരിച്ചെത്തിയത് ആശ്വാസമായി. ആദ്യ ഓവറില്‍ അഞ്ച് വൈഡ് വഴങ്ങിയെങ്കിലും, പിന്നീടുള്ള ഓവറുകളില്‍ താരം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.