Iran Protest: കൊടുംതണുപ്പില്‍ വിവസ്ത്രരാക്കും, അജ്ഞാത വസ്തുക്കള്‍ കുത്തിവയ്ക്കും? തടവുകാരോട് ഇറാന്‍ ചെയ്യുന്നത്
Iran protesters tortured says report: ഇറാനില്‍ പിടിയിലായ പ്രക്ഷോഭകാരികളോട് ജയില്‍ അധികൃതര്‍ ചെയ്യുന്നത് കൊടുംക്രൂരതയെന്ന് റിപ്പോര്‍ട്ട്. കൊടുംതണുപ്പില്‍ തടവുകാരെ നഗ്നരാക്കുകയും, അജ്ഞാത വസ്തുക്കള്‍ കുത്തിവയ്ക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്.

Iran Protest
ടെഹ്‌റാന്‍: ഇറാനില്‍ പിടിയിലായ പ്രക്ഷോഭകാരികളോട് ജയില്‍ അധികൃതര്‍ ചെയ്യുന്നത് കൊടുംക്രൂരതയെന്ന് റിപ്പോര്‍ട്ട്. കൊടുംതണുപ്പില്‍ തടവുകാരെ നഗ്നരാക്കുകയും, അജ്ഞാത വസ്തുക്കള്‍ കുത്തിവയ്ക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന കഥകളാണ് ഇറാനിലെ ജയിലുകളില്‍ നിന്നു പുറത്തുവരുന്നത്. ഇറാൻ ഇന്റർനാഷണലാണ് തടവുകാര്‍ അനുഭവിക്കുന്ന ക്രൂര പീഡനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.
ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അതിലെ അവകാശവാദങ്ങള്‍ ഞെട്ടിക്കുന്നതാണ്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ജയില്‍ അധികൃതര്‍ തടവുകാരെ വിവസ്ത്രരാക്കുന്നുവെന്ന് ഒരു തടവുകാരന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ ഇറാൻ ഇന്റർനാഷണലിനോട് പറഞ്ഞു.
ഇതിനൊപ്പം ജയില്‍ അധികൃതര്‍ തടവുകാരുടെ ദേഹത്ത് ശൈത്യകാലത്ത് തണുത്ത വെള്ളം ഒഴിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ജയിൽ ഉദ്യോഗസ്ഥർ അജ്ഞാത വസ്തുക്കള്‍ തടവുകാരില്‍ കുത്തിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാരുടെ അവസ്ഥയെക്കുറിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഡിസംബര്‍ അവസാന വാരത്തോടെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ മോശം സമ്പദ്‌വ്യവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യവ്യാപകമാവുകയായിരുന്നു. തുടര്‍ന്ന് ഇത് ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറി. നിരവധി പേര്‍ കൊല്ലപ്പെട്ടു.
ഇറാനിലെ പ്രതിഷേധങ്ങളിൽ 500 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 5,000 പേരെങ്കിലും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 4,029 ആയി ഉയർന്നതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (എച്ച്ആര്‍എഎന്‍എ) ചെയ്തു. 12,000 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 20,000 വരെയാകാമെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്നതായി ഖമേനി ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.