Bangladesh Election 2026: ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആദ്യ അങ്കം; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്
Bangladesh first polls after sheikh hasina ouster : മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.), രാജ്യത്തെ പ്രബല ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.

Health Benefits Of Pumpkin
ധാക്ക: 2024-ലെ ഐതിഹാസികമായ ബഹുജന പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശ് ഇന്ന് ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നു. 15 വർഷം നീണ്ടുനിന്ന ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവകരമായ മാറ്റങ്ങൾക്ക് ശേഷമുള്ള ഈ ജനവിധി രാജ്യത്തിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിൽ നിർണായകമാണ്. 12.9 കോടി വോട്ടർമാരാണ് പുതിയ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് പോളിങ് ബൂത്തുകളിലെത്തുന്നത്.
മത്സരരംഗത്ത് 50-ലേറെ രാഷ്ട്രീയ പാർട്ടികളിലായി 1981 സ്ഥാനാർഥികളുണ്ടെങ്കിലും, മുൻ ഭരണകക്ഷിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ വിലക്കേർപ്പെടുത്തിയതിനാൽ അവർ ഇക്കുറി ചിത്രത്തിലില്ല. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അഭാവത്തിൽ, നോബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.), രാജ്യത്തെ പ്രബല ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥിക്കൂട്ടായ്മ രൂപീകരിച്ച ‘ദ നാഷണൽ സിറ്റിസൺ പാർട്ടി’ (എൻ.സി.പി.) ബി.എൻ.പി. നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നത്. അന്തരിച്ച ഖാലിദ സിയയുടെ മകനും ബി.എൻ.പി. ചെയർമാനുമായ താരിഖ് റഹ്മാനാണ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി.
ആകെ 350 അംഗങ്ങളുള്ള പാർലമെന്റിൽ 300 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 50 വനിതാ സംവരണ സീറ്റുകൾ പാർട്ടികൾക്ക് ലഭിക്കുന്ന വോട്ട് വിഹിതത്തിന് അനുസൃതമായി വീതിച്ചുനൽകും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള 500-ഓളം നിരീക്ഷകരും രാജ്യത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് ബംഗ്ലാദേശിന്റെ ഭാവി നിർണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിനെ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.