Tarique Rahman Oath: താരിഖ് റഹ്മാൻ സർക്കാർ 17ന് അധികാരമേൽക്കും; ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, നരേന്ദ്ര മോദി പങ്കെടുക്കുമോ?
Bangladesh Tarique Rahman Oath Ceremony: അയൽരാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൻ്റെ ഭാഗമായി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാൻ പ്രധാനമന്ത്രിമാരെയും ചൈനീസ് പ്രസിഡൻ്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണം നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന.

Tarique Rahman And Pm Narendra Modi
ധാക്ക: രാഷ്ട്രീയ പോരിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ബംഗ്ലാദേശിൽ പുതിയ ഭരണകൂടം ഫെബ്രുവരി 17ന് അധികാമേൽക്കും. ബിഎൻപി (BNP) ചെയർമാൻ താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അയൽരാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൻ്റെ ഭാഗമായി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാൻ പ്രധാനമന്ത്രിമാരെയും ചൈനീസ് പ്രസിഡൻ്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണം നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 17ന് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തും. മുംബൈയിലും ഡൽഹിയിലുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ ഇമ്മാനുവൽ മാക്രോൺ പങ്കെടുക്കേണ്ടതിനാലാണ് മോദി ബംഗ്ലാദേശ് യാത്ര ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ALSO READ: ബംഗ്ലാദേശില്‍ വിജയത്തേരില്‍ ബിഎന്‍പി; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും
പ്രധാനമന്ത്രിയുടെ അസാനിധ്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ധാക്കയിലെ ചടങ്ങിൽ പങ്കെടുത്തേക്കും. ഇന്ത്യ, ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയാണ് ബംഗ്ലാദേശിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തിന് പിന്നാലെ അധികാരത്തിലെത്തുന്ന ബിഎൻപി സർക്കാരും ഇന്ത്യയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നത്.
വ്യാഴാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ വിജയക്കൊടിപാറിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വിജയിച്ചിരിക്കുന്നത്. ബിഎൻപി 200 ലധികം സീറ്റുകൾ നേടിയപ്പോൾ എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നൂറു സീറ്റുപോലും തികയ്ക്കാനായില്ലെന്നതാണ് ശ്രദ്ധേയം.