Jaahnavi Kandula Case: യുഎസ് പൊലീസിന്റെ വാഹനമിടിച്ച് മരിച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
Indian Student Jaahnavi Kandula Case Settlement: യുഎസില്‍ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടൂലയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം. 23 വയസുകാരിയായ ജാഹ്നവി 2023-ലാണ് വാഹനമിടിച്ച് മരിച്ചത്.

Jaahnavi Kandula
വാഷിംഗ്ടൺ: യുഎസിലെ സിയാറ്റിലില്‍ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടൂലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കും. 23 വയസുകാരിയായ ജാഹ്നവി 2023-ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനമിടിച്ച് മരിച്ചത്. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സിയാറ്റിൽ ഭരണകൂടം ധാരണയിലെത്തുകയായിരുന്നു.
നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാഹ്നവി കണ്ടൂല. 2003 ജനുവരി 23-ന് അമിത വേഗതയിലെത്തിയ കെവിൻ ഡേവ് എന്ന പൊലീസുകാരന്റെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്.
ജാഹ്നവി കണ്ടൂലയുടെ മരണം ഹൃദയഭേദകമായിരുന്നുവെന്ന് സിയാറ്റിൽ സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പറഞ്ഞു. ഈ നഷ്ടപരിഹാര തുക ജാഹ്നവി കണ്ടൂലയുടെ കുടുംബത്തിന് ചെറിയൊരു ആശ്വാസമെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എറിക്ക ഇവാൻസ് വ്യക്തമാക്കി.
Also Read: Russia Knife Attack: റഷ്യയില്‍ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ജാഹ്നവി കണ്ടൂലയുടെ ജീവിതത്തിന് വിലയിടാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാഹ്നവിയുടെ മരണം യുഎസിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജാഹ്നവിയുടെ ജീവന് ചെറിയ വിലയേ ഉള്ളൂവെന്നും, ഒരു ചെക്ക് എഴുതി നൽകിയാൽ പ്രശ്നം തീരുമെന്നും പരിഹസിച്ച് ഒരു ഓഫീസര്‍ ചിരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ഈ ഓഫീസറെ പിന്നീട് പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ജാഹ്നവിയുടെ മാതാപിതാക്കള്‍ നിയമനടപടി ആരംഭിച്ചു. കിംഗ് കൗണ്ടി സുപ്പീരിയർ കോടതിയിൽ അവര്‍ കേസ് ഫയല്‍ ചെയ്തു. ജാഹ്നവിക്ക് നീതി ലഭിക്കണമെന്നും, പൊലീസിന്റെ അനാസ്ഥയാണ് മരണത്തിന്റെ കാരണമെന്നും അവര്‍ വ്യക്തമാക്കി. ജാഹ്നവി കണ്ടൂലയുടെ മാതാപിതാക്കൾക്ക് ഒരു പരിധിവരെ ആശ്വാസം നൽകാനാണ് 29 മില്യണ്‍ ഡോളര്‍ നല്‍കുന്നതെന്ന് സിയാറ്റിൽ സിറ്റി അധികൃതർ വ്യക്തമാക്കി.