Israel Fire attack on Gaza: ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്കെതിരെ ഇസ്രായേൽ വെടിവെയ്പ്പ്; 27 പേർ കൊല്ലപ്പെട്ടു
Israel Fire attack on Gaza: ഭക്ഷണത്തിനായി എത്തിയവർ നിർദേശിച്ച വഴിയിൽ നിന്ന് മാറി സൈന്യത്തിനെതിരെ നീങ്ങിയതിനാൽ സംശയം തോന്നി വെടിവെയ്പ്പ് നടത്തിയതാണെന്നാണ് ഇസ്രായേലിന്റെ വാദം.

റാഫ: ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്കെതിരെ വീണ്ടും ഇസ്രായേൽ വെടിവെയ്പ്പ്. തെക്കൻ ഗാസയിലെ റാഫയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. 182 പേർക്ക് പരിക്കേറ്റു.
ഭക്ഷണം കാത്ത് നിന്നവരെ വെടിവെച്ചുകൊന്നതിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങവേയാണ് ഇസ്രായേൽ വീണ്ടു ക്രൂരകൃത്യം ആവർത്തിച്ചത്. ഇതേസ്ഥലത്ത് ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 34 പേർ മരിച്ചിരുന്നു. ഇസ്രായേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന യുഎസ് കരാറുകാരായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയവരാണ് ആക്രമണത്തിനിരയായത്.
ALSO READ: മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളി കൂടി, നമ്പർ ഇല്ലാതെയും എക്സ്ചാറ്റ് ചെയ്യാം
അതേസമയം ഭക്ഷണത്തിനായി എത്തിയവർ നിർദേശിച്ച വഴിയിൽ നിന്ന് മാറി സൈന്യത്തിനെതിരെ നീങ്ങിയതിനാൽ സംശയം തോന്നി വെടിവെയ്പ്പ് നടത്തിയതാണെന്നാണ് ഇസ്രായേലിന്റെ വാദം. മുന്നറിയിപ്പ് വെടി ഇവർ അവഗണിച്ചെന്നും കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ചയാണ്, യുഎസ് പിന്തുണയുള്ള സംഘടനയായ ജിഎച്ച്എഫ്, ഗാസയിൽ ഇസ്രയേലിന്റെ സൈനികത്താവളങ്ങൾക്ക് അടുത്തായി ഭക്ഷണവിതരണകേന്ദ്രങ്ങൾ തുറന്നത്. ഗാസയിലേക്ക് എത്തുന്ന സഹായട്രക്കുകൾ ഹമാസ് കൊള്ളയടിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേൽ തുടങ്ങിയ ബദൽസംവിധാനമാണിത്.
അതിനിടെ വടക്കൻ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ശക്തമായതായി റിപ്പോർട്ട്. ആക്രമണത്തിൽ മൂന്ന് സൈനികർ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. വെസ്റ്റ്ബാങ്കിലെ ഗ്രാമപ്രദേശങ്ങളിൽ ഇസ്രായേൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.