Los Angeles Protests: കാറുകള്‍ അഗ്നിക്കിരയാക്കി, നിരത്തുകളിലെങ്ങും സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രതിഷേധത്തീയിലുരുകി ലോസ് ഏഞ്ചല്‍സ്
Los Angeles Protest Updates: ഭരണകൂടം പ്രകോപിപ്പിക്കുന്ന കുഴപ്പങ്ങളാണ് ലോസ് ഏഞ്ചൽസിൽ കാണുന്നതെന്നായിരുന്നു മേയര്‍ കാരെന്‍ ബാസിന്റെ വിമര്‍ശനം. ഇത് മറ്റൊരു അജണ്ടയാണെന്നും, പൊതുസുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയമല്ലെന്നും മേയര്‍ ആഞ്ഞടിച്ചു

ലോസ് ഏഞ്ചൽസ്: കുടിയേറ്റക്കാര്‍ക്കെതിരായ റെയ്ഡുകളെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സില്‍ തുടങ്ങിയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതോടെയാണ് പ്രതിഷേധം കടുത്തത്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ചു. പൊലീസ് പട്രോളിങ് ശക്തമാക്കി. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളാണ് പ്രതിഷേധങ്ങളിലേക്ക് നയിച്ചത്.
ലോസ് ഏഞ്ചൽസ് നഗരത്തിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇമിഗ്രേഷൻ റെയ്ഡുകൾക്ക് ശേഷം കസ്റ്റഡിയിലായവര്‍ ഈ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററുകളിലാണുള്ളത്.
ഇതിനിടെ, പ്രതിഷേധക്കാര്‍ ഗതാഗതം തടയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ ഗാര്‍ഡിന്റെ സാന്നിധ്യം സംഘര്‍ഷങ്ങള്‍ക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ട്രംപിന് കത്തയച്ചിരുന്നു. നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നതിനെതിരെ ഗവര്‍ണര്‍ നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു.




ഭരണകൂടം പ്രകോപിപ്പിക്കുന്ന കുഴപ്പങ്ങളാണ് ലോസ് ഏഞ്ചൽസിൽ കാണുന്നതെന്നായിരുന്നു മേയര്‍ കാരെന്‍ ബാസിന്റെ വിമര്‍ശനം. ഇത് മറ്റൊരു അജണ്ടയാണെന്നും, പൊതുസുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയമല്ലെന്നും മേയര്‍ ആഞ്ഞടിച്ചു. ന്യൂസോമും മറ്റ് ഡെമോക്രാറ്റുകളും കുടിയേറ്റ ഏജന്റുമാരെ ലക്ഷ്യം വച്ചുള്ള സമീപകാല പ്രതിഷേധങ്ങളെ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് നാഷണൽ ഗാർഡിനെ വിന്യസിക്കേണ്ടി വന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.