India Pakisan Tensions: ‘ഇന്ത്യ-പാക് ബന്ധം വഷളാകുന്നത് വേദനയുണ്ടാക്കുന്നു, സൈനിക നടപടി അല്ല പരിഹാരം’; യുഎൻ സെക്രട്ടറി ജനറൽ
UN Secretary General Antonio Guterres: ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘര്‍ഷ സാധ്യതയിൽ യുഎൻ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎൻ സെക്രട്ടറി ജനറൽ ചര്‍ച്ച നടത്തിയത്.

അന്‍റോണിയോ ഗുട്ടെറസ്
പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സംഘടന. സാധാരണക്കാരെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎൻ രക്ഷാസമിതി യോഗം ഇന്ത്യ – പാക് വിഷയം ചർച്ച ചെയ്യാനിരിക്കൊണ് ഗുട്ടറസിന്‍റെ പ്രതികരണം.
പ്രശ്നപരിഹാരത്തിന് സൈനിക നടപടികൾ അല്ല മാർഗമെന്നും ഇന്ത്യ – പാക് ബന്ധം ഏറ്റവും വഷളായ നിലയിൽ പോകുന്നത് വേദനയുണ്ടാക്കുന്നുവെന്നും ഗുട്ടെറസ് പറഞ്ഞു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘര്‍ഷ സാധ്യതയിൽ യുഎൻ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎൻ സെക്രട്ടറി ജനറൽ ചര്‍ച്ച നടത്തിയത്. മധ്യസ്ഥത വഹിക്കാൻ യുഎൻ ഒരുക്കമാണെന്നും സെക്രട്ടറി ജനറൽ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇന്ത്യ-പാക് അതിര്‍ത്തികളിൽ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നുമാണ് യുഎൻ ആവശ്യപ്പെട്ടത്.
അതേസമയം ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് ശത്രുക്കളിൽ നിന്ന് ആക്രമണമുണ്ടായാൽ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി നാളെ സുരക്ഷാ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനും ചില സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും അടക്കം ആക്രമണം നേരിടാനുള്ള പരിശീലനം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തണം. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നൽകിയിരുന്നു.