Russia-US-Ukraine Trilateral: യുഎസും, റഷ്യയും, യുക്രൈനും ഒരുമിച്ച് ചര്‍ച്ചയ്ക്ക്; ത്രികക്ഷി യോഗം ഇന്ന് മുതല്‍ യുഎഇയില്‍
US Russia Ukraine Trilateral Meeting In UAE: യുഎസും, യുക്രൈനും, റഷ്യയും തമ്മിലുള്ള ത്രികക്ഷി യോഗം ഇന്ന് യുഎഇയില്‍ ആരംഭിക്കുമെന്ന് സെലെൻസ്‌കി. ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു സെലെന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍.

ഡൊണാൾഡ് ട്രംപ്, വ്ലാഡിമിർ പുടിൻ, വോളോഡിമർ സെലെൻസ്കി
അബുദാബി: യുഎസും, യുക്രൈനും, റഷ്യയും തമ്മിലുള്ള ത്രികക്ഷി യോഗം ഇന്ന് യുഎഇയില്‍ ആരംഭിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. വ്യാഴാഴ്ച ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു സെലെന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍. സത്യസന്ധതയോടും ദൃഢനിശ്ചയത്തോടും കൂടിയാണ് യുക്രൈന്‍ പ്രവര്‍ത്തിക്കുന്നത്. ഈ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും തയ്യാറാകണമെന്നും സെലെന്‍സ്‌കി പറഞ്ഞു.
എമിറേറ്റ്‌സിൽ നടക്കുന്ന ആദ്യ ത്രിരാഷ്ട്ര യോഗമായിരിക്കും ഇത്. ഇന്നും നാളെയുമായി ഇത് നടക്കും. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡോക്യുമെന്റുകള്‍ ഏകദേശം തയ്യാറാണ്. സമാധാന പദ്ധതികൾ അന്തിമമാക്കാൻ യുഎസും യുക്രൈനും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണെന്നും സെലെന്‍സ് അവകാശപ്പെട്ടു.
യുക്രൈന്‍ മാത്രമല്ല, റഷ്യയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. എല്ലാവരും വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധരാകണം. ഇത് തങ്ങള്‍ക്ക് പ്രധാനമാണെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. സുരക്ഷയിലും പ്രതിരോധത്തിലും യൂറോപ്പ് നിഷ്‌ക്രിയത്വം കാണിക്കുന്നതായി സെലെന്‍സ്‌കി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രികക്ഷി യോഗം ഇന്ന് ആരംഭിക്കുമെന്ന് സെലെന്‍സ്‌കി പ്രഖ്യാപിച്ചത്.
Also Read: Board Of Peace: ട്രംപിന്റെ സമാധാന ബോര്‍ഡില്‍ പാകിസ്ഥാനും; ക്ഷണം സ്വീകരിക്കാതെ ഇന്ത്യ
റഷ്യൻ എണ്ണയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനും, റഷ്യൻ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ട്രൈബ്യൂണൽ അന്വേഷണം നടത്തുന്നതിനും, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ ചെറുക്കുന്ന രാഷ്ട്രങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും ഒരുമിച്ച് നില്‍ക്കുന്നതില്‍ യൂറോപ്പ് പരാജയപ്പെട്ടുവെന്നായിരുന്നു സെലെന്‍സ്‌കിയുടെ വിമര്‍ശനം.
യുദ്ധാനന്തര സുരക്ഷാ ഉറപ്പുകളിലും സാമ്പത്തിക പുനർനിർമ്മാണത്തിലും സമാധാന ഡോക്യുമെന്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുന്നതിന് യുഎസ് സംഘം റഷ്യ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായാണ് യുഎഇയില്‍ ത്രികക്ഷി യോഗം നടത്തുന്നതെന്നാണ് സൂചന. യുഎഇയിലെ ചര്‍ച്ച സുപ്രധാന ഘട്ടമാണെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. ദാവോസിൽ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.