Qatar Attack: ‘ഖത്തർ ആക്രമണം നെതന്യാഹുവിന്റെ തീരുമാനം, എന്റേതല്ല’; ഡോണാൾഡ് ട്രംപ്
Qatar Attack: ആക്രമണം തടയാൻ വളരെ വൈകിയെന്നും, ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിക്കാന്‍ സ്റ്റീവ് വിറ്റ്‌കോഫിന് ഉടൻ നിർദ്ദേശം നൽകിയതായും ട്രംപ്.

Qatar Attack
ദോഹ: ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദ്ദേശപ്രകാരമാണെന്നും തന്റെയല്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്ക് വച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണം തടയാൻ വളരെ വൈകിയെന്നും, ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിക്കാന്‍ സ്റ്റീവ് വിറ്റ്‌കോഫിന് ഉടൻ നിർദ്ദേശം നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന് രാവിലെ, ഖത്തർ തലസ്ഥാനമായ ദോഹയിലെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ടെന്ന് അമേരിക്കൻ സൈന്യം ട്രംപ് ഭരണകൂടത്തെ അറിയിച്ചു. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീരുമാനമായിരുന്നു, ഞാൻ സ്വന്തമായി എടുത്ത തീരുമാനമല്ല.
യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളില്‍ ബോംബാക്രമണം നടത്തുന്നത് ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നില്ല. എന്നിരുന്നാലും, ഗാസയിൽ താമസിക്കുന്നവരുടെ ദുരിതത്തിൽ നിന്ന് ലാഭം കൊയ്ത ഹമാസിനെ ഇല്ലാതാക്കുക എന്നത് ഒരു മൂല്യവത്തായ ലക്ഷ്യമാണ്. ആക്രമണത്തെ കുറിച്ച് ഖത്തറിനെ അറിയിക്കാൻ സ്റ്റീഫ് വിറ്റ്കോഫിനോട് നിർദേശിച്ചിരുന്നു. എന്നാൽ ആക്രമണം തടയാൻ കഴിയാത്തവിധം വൈകി പോയി.
ALSO READ: വെടിനിൽത്തൽ വേണ്ട, രണ്ടും കൽപ്പിച്ച് ഇസ്രായേൽ, ഖത്തറിലും ആക്രമണം
ആക്രമണം നടന്ന സ്ഥലങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ വളരെ ദു:ഖമുണ്ട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടുകിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യുദ്ധം ഉടന്‍ അവസാനിക്കണം. ആക്രമണത്തിന് പിന്നാലെ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. സമാധാനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് എന്നോട് അദ്ദേഹം പറഞ്ഞത്. ഈ ദൗര്‍ഭാഗ്യകരമായ ആക്രമണം സമാധാനത്തിനുളള ഒരു അവസരമായി മാറിയേക്കാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.