8th Pay Commission : ഇതുവരെ അധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ചിട്ടില്ല; എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ വൈകുമോ?
8th Pay Commission Updates : ഈ വർഷം ജനുവരി 16നാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. 2025 ഡിസംബർ 31 വരെയാണ് നിലവിലുള്ള ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി

Money Counting
എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരുമെന്ന് അറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും. പുതിയ പേ കമ്മീഷൻ നിലവിൽ വരുന്നതോടെ ശമ്പളം വർധനവുൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കാൻ പോകുന്നത്. എന്നാൽ പ്രതീക്ഷിക്കുന്നത് പോലെ 2026ൻ്റെ തുടക്കത്തിൽ തന്നെ പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുമോ എന്ന കാര്യത്തിൽ സംശയമാണ്.
കാരണം, എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് നാല് മാസം പിന്നിട്ടെങ്കിലും ഇതിന് കുറിച്ച് വിശദമായി പഠിക്കാനുള്ള കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയോ കേന്ദ്രം ഇതുവരെ നിയമിച്ചിട്ടില്ല. വിശദമായ പഠനത്തിന് അധ്യക്ഷൻ ഉൾപ്പെടെ മൂന്ന് പേരടങ്ങുന്ന അംഗങ്ങളാകുക ഉണ്ടാകുക. ഇത് വൈകുന്നതോടെ സർക്കാരിനെതിരെ വിമർശനം ഉയരുകയാണ്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 16നാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിക്കുന്നത്. നാല് ലക്ഷത്തോളം വരുന്ന ഡൽഹിയിലെ കേന്ദ്ര സർക്കാർ ജീവനക്കാരെ ലക്ഷ്യംവെച്ചായിരുന്നു കേന്ദ്രം പ്രഖ്യാപനം നടത്തിയതെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നത്.
ALSO READ : PF Money Withdrawing: പിഎഫ് പണം പിൻവലിക്കുന്നുണ്ടോ? ഈ മണ്ടത്തരങ്ങൾ ഒരിക്കലും ചെയ്യല്ലേ…
അതേസമയം എട്ടാം ശമ്പള കമ്മീഷിനിലേക്കുള്ള പരിഗണന വിഷയം തയ്യാറായിയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര സർക്കാർ പേ കമ്മീഷനിലെ 35 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ്റെ അടിസ്ഥാനത്തിൽ നിയമനം നടത്തികൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നു. അതുകൊണ്ട് എട്ടാം ശമ്പള കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. ഈ വർഷം ഡിസംബർ 31 വരെയാണ് ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി.
പത്ത് വർഷത്തേക്കാണ് ഒരോ ശമ്പള കമ്മീഷനും രൂപീകരിക്കുന്നത്. 2014ൽ രണ്ടാം യുപിഎ സർക്കാർ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നത് 2016ൽ ഒന്നാം മോദി സർക്കാരിൻ്റെ കാലത്താണ്. 2026 ജനുവരി ഒന്ന് മുതലാണ് പുതിയ എട്ടാം ശമ്പള കമ്മീഷൻ്റെ കാലാവധിക്ക് തുടക്കമാകുക. പുതിയ പേ കമ്മീഷൻ പ്രാബല്യത്തിൽ വരാൻ വൈകിയാൽ പോലും വർധിക്കുന്ന ശമ്പളം മുൻകാല പ്രാബല്യത്തിലാണ് ജീവനക്കാർക്ക് ലഭിക്കുക.