Delhi Blast: ഡൽഹി സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Delhi Red Fort Blast: ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതുവരെ കൊല്ലപ്പെട്ടവരിൽ എട്ടു പേരെയാണ് തിരിച്ചറിഞ്ഞത്. നിലവിൽ ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആണ്.

Delhi Blast
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് (Delhi Red Fort Blast) ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് സഹായധനമായി പ്രഖ്യാപിച്ചത്. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിലവിൽ ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആണ്.
ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതുവരെ കൊല്ലപ്പെട്ടവരിൽ എട്ടു പേരെയാണ് തിരിച്ചറിഞ്ഞത്. യുപി സ്വദേശികളായ അശോക് കുമാർ, ലോകേഷ് അഗർവാൾ എന്നിവരുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിച്ചു.
Also Read: ആ കാര്‍ എത്തിയത് പുല്‍വാമയില്‍ നിന്ന്, ഡല്‍ഹി സ്‌ഫോടനത്തിന്റെ ചുരുളഴിയുന്നു?
ഇന്നലെ വൈകിട്ട് 6.50ഓടെയാണ് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ കുടുംബത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഫരീദാബാദ് ഭീകര സംഘത്തിലുൾപ്പെട്ട ഡോ. ഉമർ മുഹമ്മദാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചതെന്നാണ് ഡൽഹി പോലീസ് വൃത്തങ്ങൾ പറയുന്നത്.
സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ചാവേർ ആക്രമണ സാധ്യതയെന്ന് തന്നെയാണ് എൻഐഎ സംശയിക്കുന്നത്. സ്ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇതുതന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ 13 പേരെയാണ് ചോദ്യം ചെയ്തത്. അപകടത്തിൻ്റെ പശ്ചാതലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.