E20 Petrol Policy: ഇ-20 പെട്രോൾ വേണോ വേണ്ടയോ… പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി
E20 ethanol-blended petrol controversy: E20 പെട്രോളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ മുൻകൈയെടുക്കുന്നുണ്ട്. എന്നാൽ, അടുത്തിടെ നടത്തിയ ഒരു സർവേ അനുസരിച്ച്, പഴയ പെട്രോൾ കാർ ഉപയോക്താക്കളിൽ 28% പേർക്കും E20 ഉപയോഗിച്ചതിന് ശേഷം ചില പ്രശ്‌നങ്ങൾ നേരിട്ടതായി പറയുന്നു.

E 20 Petrol Issue
ന്യൂഡൽഹി: 20% എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP-20) രാജ്യവ്യാപകമായി പുറത്തിറക്കുന്നതിനെ ചോദ്യം ചെയ്യുകയും എഥനോൾ രഹിത പെട്രോൾ സാർവ്വത്രികമാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി.
E20 ഇന്ധനം കർഷകർക്ക് ഗുണകരമാണെന്ന് കേന്ദ്രസർക്കാർ വാദിച്ചതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരനായ അഭിഭാഷകൻ അക്ഷയ് മൽഹോത്രയുടെ യോഗ്യതയെയും സർക്കാർ ചോദ്യം ചെയ്തതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
ഹർജിക്കാരന്റെ വാദം അനുസരിച്ച്, 2023 ഏപ്രിലിന് മുമ്പ് ഇന്ത്യയിൽ നിർമ്മിച്ച വാഹനങ്ങൾക്കും അതുപോലെ രണ്ട് വർഷം പഴക്കമുള്ള വാഹനങ്ങൾക്കും എഥനോൾ മിശ്രിത പെട്രോൾ അനുയോജ്യമല്ല. ബിഎസ്-VI നിലവാരത്തിലുള്ള വാഹനങ്ങൾ പോലും 20% എഥനോൾ മിശ്രിത പെട്രോളിന് അനുയോജ്യമല്ലെന്നും ഹർജിയിൽ പറയുന്നു.
മാത്രമല്ല, എഥനോൾ മിശ്രണം എഞ്ചിൻ ഭാഗങ്ങൾക്ക് നാശമുണ്ടാക്കുമെന്നും ഇന്ധനക്ഷമത കുറയ്ക്കുമെന്നും വാഹനങ്ങളുടെ ആയുസ്സ് കുറയ്ക്കുമെന്നും വാഹന നിർമ്മാതാക്കളും ഗവേഷണ സ്ഥാപനങ്ങളും വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
E20 പെട്രോളിനെക്കുറിച്ചുള്ള സർവേ റിപ്പോർട്ടുകൾ
E20 പെട്രോളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ മുൻകൈയെടുക്കുന്നുണ്ട്. എന്നാൽ, അടുത്തിടെ നടത്തിയ ഒരു സർവേ അനുസരിച്ച്, പഴയ പെട്രോൾ കാർ ഉപയോക്താക്കളിൽ 28% പേർക്കും E20 ഉപയോഗിച്ചതിന് ശേഷം ചില പ്രശ്‌നങ്ങൾ നേരിട്ടതായി പറയുന്നു.
ഇന്ത്യയിലെ 331 ജില്ലകളിൽ നിന്നുള്ള 37,000 പ്രതികരണങ്ങൾ വിശകലനം ചെയ്ത് നടത്തിയ പുതിയ സർവേ പ്രകാരം, ചില പഴയ കാറുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. 2022-ലോ അതിനുമുമ്പോ വാഹനം വാങ്ങിയവരിൽ 28% പേർക്കും ഈ വർഷം എഞ്ചിൻ, ഫ്യുവൽ ലൈൻ, ടാങ്ക് അല്ലെങ്കിൽ കാർബ്യൂറേറ്റർ തുടങ്ങിയ ഭാഗങ്ങളിൽ തേയ്മാനം ഉണ്ടാവുകയോ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരികയോ ചെയ്തിട്ടുണ്ട്.
E20 ഇന്ധനം പഴയ കാറുകളിൽ ഉണ്ടാക്കുന്ന ദോഷകരമായ സ്വാധീനത്തെക്കുറിച്ചുള്ള മുൻ റിപ്പോർട്ടുകൾ സർക്കാർ തള്ളിക്കളഞ്ഞിരുന്നു.