Nilambur By Election 2025: നിലമ്പൂരില്‍ നാളെ വിധിപ്രഖ്യാപനം; എല്‍ഡിഎഫിനും, യുഡിഎഫിനും ഒരുപോലെ നിര്‍ണായകം, ചങ്കിടിപ്പ്
Nilambur By Election 2025 Result Updates: ഫലപ്രഖ്യാപനത്തിനുശേഷം 25 മുതല്‍ 28 വരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, പാര്‍ട്ടി സംസ്ഥാന സമിതി യോഗങ്ങള്‍ ചേരുന്നുണ്ട്. 24ന് സിപിഎ സംസ്ഥാന എക്‌സിക്യൂട്ടീവും യോഗം ചേരും. 27നാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയോഗം

നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികള്‍
നിലമ്പൂരില്‍ നാളെ വോട്ടെണ്ണും. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ‘സെമി ഫൈനല്‍’ പോരാട്ടമായി കാണുന്നതിനാല്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പു ഫലം. എന്‍ഡിഎ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്താത്ത മണ്ഡലമാണെങ്കിലും, ശക്തമായ പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് അവര്‍ക്കും അനിവാര്യമാണ്. വിജയം ഉറപ്പെന്നാണ് മുന്‍ എംഎല്‍എയും മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.വി. അന്‍വറിന്റെ അവകാശവാദം. അന്‍വര്‍ ജയിച്ചാലും തോറ്റാലും അദ്ദേഹം പിടിക്കുന്ന വോട്ടുകളാകും ഇടത്, വലത് മുന്നണികളുടെ ഭാവി നിര്‍ണയിക്കുന്നത്. 75.27 ശതമാനമായിരുന്നു പോളിങ്. ഭേദപ്പെട്ട പോളിങില്‍ മുന്നണികള്‍ ഒരുപോലെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നു.
കുറഞ്ഞത് 15,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വര്‍ 2,700 വോട്ടിനാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ അടിയൊഴുക്കുകളുണ്ടായിട്ടില്ലെന്നും, അതുകൊണ്ട് തന്നെ പരാജയപ്പെടില്ലെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
യുഡിഎഫ് ഷൗക്കത്തിന് പ്രതീക്ഷിക്കുന്നത്രയും ഭൂരിപക്ഷം എം. സ്വരാജിന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നില്ല. എങ്കിലും സ്വരാജിന്റെ ജയം ഉറപ്പെന്നാണ് എല്‍ഡിഎഫ് പക്ഷം. 10,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ഇടതുമുന്നണി കണക്കകുകൂട്ടുന്നു. പാര്‍ട്ടിവോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടെന്ന വിലയിരുത്തലാണ് എല്‍ഡിഎഫ് ക്യാമ്പില്‍ പ്രതീക്ഷ പകരുന്നത്.
| ആകെ വോട്ടര്‍മാര്‍ | വോട്ട് ചെയ്തവര്‍ |
| 2,32,057 | 1,74,667 |
| 1,13,299 പുരുഷന്മാര്‍ | 81,007 പുരുഷന്മാര്‍ |
| 1,18,750 സ്ത്രീകള്‍ | 93,658 സ്ത്രീകള്‍ |
| എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് | രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് |
കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസില്‍ നിന്നെത്തിയ മോഹന്‍ ജോര്‍ജായിരുന്നു എന്‍ഡിഎയുടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളിലടക്കം വിള്ളലുണ്ടാക്കാനായെന്ന് അവര്‍ കണക്കുകൂട്ടുന്നു.
പിവി അന്‍വര്‍ കൂടുതല്‍ സ്വന്തമാക്കുന്നത് ഏത് മുന്നണിയുടെ വോട്ടുകളാകുമെന്നത് നിര്‍ണായകമായും. നിലമ്പൂരില്‍ ജയിച്ചാല്‍ രണ്ട് തവണയായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കരുത്ത് പകരും. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്ന അവരുടെ പ്രചാരണത്തിനും ഇത് ഊര്‍ജം പകരും.
Read Also: Nilambur By Election 2025: നിലമ്പൂരിൽ ചരിത്രം തിരുത്തിയില്ല, പോളിങ് ശതമാനം 2021 നേക്കാൾ കുറവ്
അന്‍വറിലൂടെ പിടിച്ചെടുത്ത സീറ്റ്, അദ്ദേഹം ഒപ്പമില്ലെങ്കിലും നിലനിര്‍ത്തുകയാണ് ഇടതുപക്ഷത്തിന്റെ ദൗത്യം. സമീപകാല ഉപതിരഞ്ഞെടുപ്പുകളില്‍ കൂടുതലും പരാജയപ്പെട്ടത് എല്‍ഡിഎഫാണെങ്കിലും ആ സീറ്റുകളൊന്നും ഇടതിന്റെ സിറ്റിങ് സീറ്റുകളായിരുന്നില്ല. എന്നാല്‍ നിലമ്പൂരില്‍ അതല്ല സാഹചര്യം. അതുകൊണ്ട് നിലമ്പൂരില്‍ ജയിക്കേണ്ടത് ഇടതുമുന്നണിക്ക് നിര്‍ണായകമാണ്.
നിലമ്പൂരില്‍ ജയിച്ചാല്‍ മൂന്നാം ഇടതുസര്‍ക്കാര്‍ എന്ന പ്രചാരണം ശക്തമാക്കാന്‍ എല്‍ഡിഎഫിന് സാധിക്കും. അന്‍വറിന്റെ രാഷ്ട്രീയ ഭാവിക്കും ‘നിലമ്പൂരിലെ വിധി’ നിര്‍ണായകമാണ്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. ഒമ്പത് മണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും. ഫലപ്രഖ്യാപനത്തിനുശേഷം 25 മുതല്‍ 28 വരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, പാര്‍ട്ടി സംസ്ഥാന സമിതി യോഗങ്ങള്‍ ചേരുന്നുണ്ട്. 24ന് സിപിഎ സംസ്ഥാന എക്‌സിക്യൂട്ടീവും യോഗം ചേരും. 27നാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയോഗം.