Benjamin Netanyahu: വിമാനത്താവളത്തിലെ ഹൂതി ആക്രമണം; മറുപടി നല്‍കാനൊരുങ്ങി ഇസ്രായേല്‍; ഇറാനും മുന്നറിയിപ്പ്
Benjamin Netanyahu warns Houthis: ഇസ്രയേലിന് മറുപടിയുമായി ഇറാനും രംഗത്തെത്തി. യുഎസോ ഇസ്രായേലോ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ പറഞ്ഞു. യുഎസോ ഇസ്രായേലോ ആണ് ഈ യുദ്ധം ആരംഭിക്കുന്നതെങ്കിൽ, അവരുടെ താവളങ്ങളും, സേനകളെയും ലക്ഷ്യം വയ്ക്കുമെന്ന് നസീർസാദെ

ബെഞ്ചമിന്‍ നെതന്യാഹു
ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന്റെ അനന്തരഫലങ്ങൾ ഇറാനും നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി ആക്രമണം വ്യോമഗതാഗതം തടസപ്പെടുത്തിയിരുന്നു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. റോഡിനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി തവണ ശ്രമിച്ചിട്ടും മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
യുഎസ് നിർമ്മിതമായ ‘THAAD’ സംവിധാനവും ഇസ്രായേലിന്റെ ദീർഘദൂര ആരോ പ്രതിരോധ സംവിധാനവും മിസൈൽ തകർക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ ആക്രമണങ്ങൾ ആത്യന്തികമായി ഇറാനില്‍ നിന്നാണ് വരുന്നതെന്നും നെതന്യാഹു പറഞ്ഞു. വിമാനത്താവളത്തിനു നേരെയുള്ള ആക്രമണത്തിന് മറുപടി നൽകും. അവരുടെ ഇറാനിയൻ ഭീകര നേതാക്കൾക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും മറുപടി നൽകുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേലിന് മറുപടിയുമായി ഇറാനും രംഗത്തെത്തി. യുഎസോ ഇസ്രായേലോ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ പറഞ്ഞു. യുഎസോ ഇസ്രായേലോ ആണ് ഈ യുദ്ധം ആരംഭിക്കുന്നതെങ്കിൽ, അവരുടെ താവളങ്ങളും, സേനകളെയും ലക്ഷ്യം വയ്ക്കുമെന്ന് നസീർസാദെ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ആക്രമണങ്ങൾ നടത്തുമ്പോൾ ഹൂതികള്‍ സ്വയമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും നസീർസാദെ പറഞ്ഞു.
വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. ബെൻ ഗുരിയോൺ വിമാനത്താവളം “ഇനി വിമാന യാത്രയ്ക്ക് സുരക്ഷിതമല്ല” എന്ന് ഹൂതി മിലിട്ടറി വക്താവ് യഹ്യ സാരി മുന്നറിയിപ്പ് നൽകി. ആക്രമണത്തെ തുടർന്ന് ചില വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, മറ്റ് ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
എയർ ഇന്ത്യ, ലുഫ്താൻസ, എയർ യൂറോപ്പ, എയർ ഫ്രാൻസ്, സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ്, ബ്രസ്സൽസ് എയർലൈൻസ് തുടങ്ങിയ എയര്‍ലൈനുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.