Taliban-Pakistan: ഓപ്പറേഷന്‍ വിജയകരമായി അവസാനിച്ചു; പാകിസ്ഥാന് തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍
Pakistan Afghanistan Border Clash: അഫ്ഗാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് താലിബാന്‍ സൈന്യം ഇസ്ലാമാബാദ് സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതീകാത്മക ചിത്രം
കാബൂള്‍: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍. പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പാകിസ്ഥാന്‍ കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് താലിബാന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചതെന്നാണ് വിവരം.
അഫ്ഗാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് താലിബാന്‍ സൈന്യം ഇസ്ലാമാബാദ് സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ പ്രവിശ്യയായ ഹെല്‍മണ്ടിലെ രണ്ട് പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെടുന്നു.
അതിര്‍ത്തിയിലെ നിരവധി മേഖലകളില്‍ ഏറ്റുമുട്ടലുണ്ടായതായി പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. താലിബാന്‍ സൈന്യം അതിര്‍ത്തി പോയിന്റുകളില്‍ വെടിയുതിര്‍ത്തു. തങ്ങള്‍ നാല് പീരങ്കികള്‍ ഉപയോഗിച്ച് അതിനെ തിരിച്ചടിച്ചുവെന്നും പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.
ഞങ്ങളുടെ സ്ഥലത്തേക്കുള്ള താലിബാന്റെ ഒരു ആക്രമണവും അനുവദിക്കില്ല. പാകിസ്ഥാന്‍ സൈന്യം കനത്ത വെടിവെപ്പിലൂടെയാണ് പ്രതികരിച്ചത്. അഫ്ഗാന്‍ പോസ്റ്റുകള്‍ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണം ഫലം കണ്ടുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ സൈന്യം, പീരങ്കികള്‍, ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് വിവരം.
Also Read: സ്ത്രീകളോട് ‘കടക്ക് പുറത്ത്’ പറയുന്ന താലിബാൻ; എന്നിട്ടും ഇന്ത്യ അഫ്ഗാനെ കൂടെ നിർത്തുന്നു, കാരണം…
കാബൂളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്തൂവെന്നാണ് താലിബാന്‍ സേന നടത്തിയ ആക്രമണത്തെ കുറിച്ച് അഫ്ഗാനം സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്. വിജയകരമായ ഓപ്പറേഷന്‍ അവസാനിച്ചുവെന്നും താലിബാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് എഎഫ്പിയോട് പ്രതികരിച്ചു. പാകിസ്ഥാന്‍ വീണ്ടും അഫ്ഗാന്റെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.