Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ എണ്ണത്തിൽ റെക്കോഡ് കുറവ്
Plus One Admission 2025: Record decline in applications: മലപ്പുറത്താണ് ഏറ്റവുമധികം അപേക്ഷകർ ഉള്ളത്. 82,236 പേർ ഇത്തവണ മലപ്പുറത്തു നിന്ന് അപേക്ഷ നൽകിയിട്ടുണ്ട്. വയനാട്ടിലാണ് കുറവ് അപേക്ഷകർ ഉള്ളത്. 12,131 അപേക്ഷകളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്.

Plus One Application (പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട സമയം ഇന്നലെ അവസാനിച്ചതോടെ അപേക്ഷകളുടെ എണ്ണം പുറത്തു വന്നു. ഇത്തവണ അപേക്ഷിച്ചവരുടെ എണ്ണത്തിൽ കാര്യമായ കുറവുള്ളതായാണ് റിപ്പോർട്ട്. ആകെ ലഭിച്ചത് 4,62,116 അപേക്ഷകളാണ്.
കഴിഞ്ഞ വർഷത്തേക്കാൾ 17,675 അപേക്ഷകളുടെ കുറവാണ് ഇത്തവണ ഉള്ളത്. ഇത്തവണ എല്ലാ ജില്ലകളിലും അപേക്ഷകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെന്ന് വിദഗ്ധർ പറയുന്നു. എസ്എസ്എൽസി വിജയിച്ച 4,29,494 വിദ്യാർഥികളും സിബിഎസ്ഇയിൽ നിന്ന് 23,031 പേരും ഐസിഎസ്ഇയിൽ നിന്ന് 2300 പേരും അപേക്ഷിച്ചിട്ടുണ്ട്. മറ്റിതര ബോർഡിൽനിന്നുള്ള 7115 പേരാണ് ഇത്തവണ അപേക്ഷ നൽകിയത്.
ചൊവ്വ വൈകിട്ട് 5.45 വരെയുള്ള കണക്കാണിത്. മലപ്പുറത്താണ് ഏറ്റവുമധികം അപേക്ഷകർ ഉള്ളത്. 82,236 പേർ ഇത്തവണ മലപ്പുറത്തു നിന്ന് അപേക്ഷ നൽകിയിട്ടുണ്ട്. വയനാട്ടിലാണ് കുറവ് അപേക്ഷകർ ഉള്ളത്. 12,131 അപേക്ഷകളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്.
സേ പരീക്ഷയിലൂടെ യോഗ്യത നേടുന്നവർ കൂടി അപേക്ഷിക്കുമ്പോൾ എണ്ണം കൂടിയേക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. സപ്ലിമെന്ററി അലേട്മെന്റ് ഘട്ടത്തിലാണ് ഇവരുടെ അപേക്ഷ സ്വീകരിക്കുക.
Also read – കീം റാങ്ക് ലിസ്റ്റ്; പ്ലസ് ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടത് എന്ന് മുതല്‍? നടപടിക്രമം എങ്ങനെ?
പ്രവേശന പോർട്ടൽ ഇന്നുകൂടി തുറക്കും
ഹൈക്കോടതി ഉത്തരവി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത ഉത്തരവിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് ഇന്നുകൂടി പോർട്ടൽ തുറക്കുമെന്ന സർക്കുലർ പ്രസിദ്ധീകരിച്ചു. ഇവർ ഇന്നു തന്നെ അപേക്ഷ സമർപ്പിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
മെയ് 24നാണ് ട്രയൽ അലോട്ട്‌മെന്റ് നടക്കുക. ശേഷം ജൂൺ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് നടക്കും. രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10നും, മൂന്നാമത്തെ ജൂൺ 16നും നടക്കും. ജൂൺ 18ന് ക്ലാസുകൾ തുടങ്ങാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂൺ 24നാണ് ക്ലാസുകൾ ആരംഭിച്ചത്. പ്രധാന ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തി ബാക്കിയുള്ള ഒഴിവുകൾ കൂടി നികത്തും. ജൂലൈ 23ഓടെ പ്രവേശന നടപടികൾ പൂർത്തിയാകും.