Kerala New Opposition Leader: ബാലഗോപാലോ, സജി ചെറിയാനോ? ആരാകും പുതിയ പ്രതിപക്ഷ നേതാവ്?
KN Balagopal vs Saji Cheriyan vs PA Muhammad Riyas: ആരായിരിക്കും പുതിയ പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ച സജീവമാണ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. കെഎന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് ഓപ്ഷനുകള്‍.

പിണറായി വിജയൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം, 5-5-2026: ഏത് പ്രതികൂല സാഹചര്യത്തിലും 60 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന ഇടതുപക്ഷത്തിന്റെ ഓവര്‍ കോണ്‍ഫിഡന്‍സിനേറ്റ അടിയായിരുന്നു 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം. ഉറച്ച കോട്ടകളായ പയ്യന്നൂരും, തളിപ്പറമ്പും, തൃക്കരിപ്പൂരുമടക്കം തകര്‍ന്നു. കാലിനടിയിലെ മണ്ണൊലിച്ച് പോയിതുടങ്ങിയത് സിപിഎമ്മോ, മറ്റ് ഇടതുപാര്‍ട്ടികളോ തിരിച്ചറിഞ്ഞില്ല. ഒടുവില്‍ വെറും 35 സീറ്റുകളുമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് ഇടതുമുന്നണി ചുരുങ്ങി. തോല്‍വി പരിശോധിക്കുമെന്നും, തെറ്റുകള്‍ തിരുത്തുമെന്നുമാണ് നേതാക്കള്‍ നല്‍കുന്ന ഉറപ്പ്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തിരിച്ചുവരവ് നടത്തുകയാണ് ലക്ഷ്യം. അതിന് മുമ്പ് നേതൃനിര ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. മികച്ചൊരു നേതാവിനെ കണ്ടെത്തേണ്ടതുമുണ്ട്.
ആരായിരിക്കും പുതിയ പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ച അണികള്‍ക്കിടയില്‍ സജീവമാണ്. സിപിഎം നേതൃത്വം അത്തരം ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും, പാര്‍ട്ടിക്ക് മുമ്പില്‍ അധികം ‘ഓപ്ഷനുകള്‍’ ഇല്ലാത്തതാണ് പ്രതിസന്ധി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. കെകെ ശൈലജ, പി രാജീവ് തുടങ്ങിയവര്‍ പരാജയപ്പെടുകയും ചെയ്തു. കെഎന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ മാത്രമാണ് ഓപ്ഷനുകള്‍.
ആരു നയിക്കും?
ശക്തമായ യുഡിഎഫ് തരംഗത്തിലും പിടിച്ചുനിന്ന നേതാവാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പക്ഷേ, വെറും 1012 വോട്ടുകളാണ് ബാലഗോപാലിന്റെ ഭൂരിപക്ഷം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആയിരത്തിലേറെ ഭൂരിപക്ഷം വലിയ കാര്യമെന്ന് കരുതി ആശ്വസിക്കുകയാണ് പാര്‍ട്ടി. മുന്‍ എംഎല്‍എ പി അയിഷ പോറ്റിയെയാണ് ബാലഗോപാല്‍ തോല്‍പിച്ചത്. സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ അയിഷ പോറ്റിയെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള യുഡിഎഫ് നീക്കം പാളി. 63,926 വോട്ടുകളാണ് ബാലഗോപാല്‍ നേടിയത്. അയിഷ പോറ്റി 62,914 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍ രശ്മി 20,664 വോട്ടുകള്‍ നേടി.
ബാലഗോപാലിന് സാധ്യത
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ബാലഗോപാല്‍ എത്താനാണ് സാധ്യത. പൊതുവെ സൗമ്യനായ ബാലഗോപാലിന് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ‘പ്രതിച്ഛായ’ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ശക്തമായ സംഘടനാ പശ്ചാത്തലം ബാലഗോപാലിന് മുതല്‍ക്കൂട്ടാണ്. 2010-2016 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ധനമന്ത്രിയെന്ന നിലയിലും തരക്കേടില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയിലുള്ള സീനിയോറിറ്റിയും അദ്ദേഹത്തെ തുണച്ചേക്കാം.
സജി ചെറിയാന്‍
താരതമ്യേന മികച്ച ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ തുടര്‍വിജയം നേടിയത്. 10,292 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ എബി കുര്യാക്കോസിനെ സജി ചെറിയാന്‍ തോല്‍പിച്ചത്. സജി ചെറിയാന്‍ 57,859 വോട്ടുകള്‍ നേടി. എബി കുര്യാക്കോസ് നേടിയത് 47,567 വോട്ടുകള്‍. ആലപ്പുഴയില്‍ പാര്‍ട്ടിയെ നയിച്ചുള്ള പരിചയമുണ്ട്. ബാലഗോപാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ സജി ചെറിയാന് നറുക്ക് വീണേക്കാം.
മുഹമ്മദ് റിയാസ്
ബേപ്പൂരില്‍ 7,487 വോട്ടുകള്‍ക്കാണ് പിഎ മുഹമ്മദ് റിയാസ്, പിവി അന്‍വറിനെ തോല്‍പിച്ചത്. മുഹമ്മദ് റിയാസ് പ്രതിപക്ഷ നേതാവാകാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്. നേതൃസ്ഥാനം യുവനിരയ്ക്ക് കൈമാറാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മാത്രം റിയാസിനും സാധ്യതയുണ്ട്.
English Summary
Who will be the new opposition leader in Kerala? Pinarayi Vijayan may not take over the opposition leadership post. KN Balagopal is more likely. Saji Cherian is another option.