അടൂരിൽ കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിൽ ഇടിച്ചു, ASI ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്
KSRTC Bus Collides with Police Jeep in Adoor:അപകടത്തിൽ കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെ അടൂർ സെൻട്രൽ ജംക്‌ഷനിലാണ് സംഭവം.

Adoor Accident
അടൂർ: പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. അപകടത്തിൽ കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെ അടൂർ സെൻട്രൽ ജംക്‌ഷനിലാണ് സംഭവം. എഎസ്ഐ ഷിബു എസ്.രാജ് (49), സിപിഒമാരായ മുഹമ്മദ് റഷാദ് (29), എസ്.സുജിത് (36), പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോർജ് (49), സിബു ഏബ്രഹാം (49), ബസിലെ വേണാട് ബസിലെ യാത്രക്കാരിയായ കായംകുളം സ്വദേശി ഷീജ (52) എന്നിവർക്കാണ് പരിക്കേറ്റത്.
ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു. പത്തനാപുരത്തു നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്. അടിപിടി കേസിലെ പ്രതികളുമായി കൊട്ടാരക്കര സബ് ജയിലിലേക്ക് പോയതായിരുന്നു പോലീസ് ജീപ്പ്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷിബു രാജിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read:ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം
മരിയ ആശുപത്രിയുടെ ഭാഗത്ത് വച്ചാണ് ബസിന് ബ്രേക്ക് നഷ്ടപ്പെടുന്നത്. ഇതിനു പിന്നാലെ നിയന്ത്രണം വിട്ട ബസ് സെൻട്രൽ ജംക്‌ഷനു കിഴക്കുള്ള സിഗ്നൽ പോയിന്റിൽ എത്തിയപ്പോൾ അവിടെയുള്ള ഡിവൈഡർ ഇടിച്ചു തകർത്ത ശേഷം നിയന്ത്രണം വിട്ട് നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് റോഡിലേക്ക് കയറി. ഇതോടെ ബസിനുള്ളിലുള്ളവർ പേടിച്ച് നിലവിളിച്ചു. തുടർന്നാണ് പോലീസ് ജീപ്പിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തിൽ ബസും ജീപ്പും മുന്നോട്ട് നീങ്ങി മറ്റൊരു കെഎസ്ആർടിസി ബസിനു പിന്നിൽ ഇടിച്ച ശേഷമാണ് നിന്നത്. ജീപ്പ് പൂർണമായും തകർന്നു. അപകടത്തിനു ശേഷം വേണാട് ബസിന്റെ ഡ്രൈവർ ഇറങ്ങി ഓടി. ഒടുവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. കായംകുളം ഡിപ്പോയിലെ ബസായിരുന്നു ഇത്.