Shafi Parambil: ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്; ദേശിയപാത ഉപരോധിച്ച കേസിൽ കോടതി ഉത്തരവ്
Arrest Warrant Against Shafi Parambil: വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിനെ തുടർന്നുണ്ടായ പ്രതിഷേധമാർച്ചിലാണ് ഉത്തരവ്. അന്ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിൻറെ നേതൃത്വത്തിലാണ് ദേശീയപാത ഉപരോധിച്ചത്.

Shafi Parambil
പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ് (Arrest Warrant Against Shafi Parambil). പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യാണ് ഷാഫിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ടത്. പാലക്കാട് കസബ പോലീസ് 2022 ജൂൺ 24ന് രജിസ്‌റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.
വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിനെ തുടർന്നുണ്ടായ പ്രതിഷേധമാർച്ചിലാണ് ഉത്തരവ്. അന്ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിൻറെ നേതൃത്വത്തിലാണ് ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത്.
Also Read: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്
കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. പി സരിനാണ് കേസിലെ ഒമ്പതാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിൻറെ ഭാഗമായിരുന്ന സരിൻ, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. എന്നാൽ ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്‌റ്റ് വാറൻറ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.