Elon Musk: ടിക് ടോക്കിനോട് ‘നോ’ പറഞ്ഞ് മസ്‌ക്; സ്വന്തമാക്കാന്‍ താല്‍പര്യമില്ല ! കാരണം ഇതാണ്
Elon Musk not interested in buying TikTok : ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ യുഎസിലെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ, ആപ്പ് ഏറ്റെടുക്കാൻ മസ്‌ക് തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ടിക് ടോക്കിനായി ബിഡ് നൽകിയിട്ടില്ലെന്ന് മസ്‌ക്

എലോൺ മസ്‌ക്
ടിക് ടോക്ക് സ്വന്തമാക്കാന്‍ താല്‍പര്യമില്ലെന്ന് ശതകോടീശ്വരനായ എലോണ്‍ മസ്‌ക്. യുഎസില്‍ നിരോധനഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ മസ്‌ക് ടിക് ടോക്ക് ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മസ്‌ക് നിലപാട് വ്യക്തമാക്കിയത്. ജർമ്മൻ മീഡിയ കമ്പനിയായ ആക്‌സൽ സ്പ്രിംഗർ എസ്ഇയുടെ ഭാഗമായ ദി വെൽറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച സമ്മിറ്റിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.
ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ യുഎസിലെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ, ആപ്പ് ഏറ്റെടുക്കാൻ മസ്‌ക് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ടിക് ടോക്കിനായി ബിഡ് നൽകിയിട്ടില്ലെന്ന് മസ്‌ക് വ്യക്തമാക്കി.
ടിക് ടോക്ക് താൻ ഉപയോഗിക്കുന്നില്ലെന്നും ആപ്പിന്റെ ഫോർമാറ്റ് പോലും തനിക്ക് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്ക് ടിക് ടോക്ക് ഉണ്ടായിരുന്നെങ്കില്‍ അത് ഉപയോഗിച്ച് എന്തു ചെയ്യുമെന്ന് എന്നതിനെക്കുറിച്ച് ഒരു പദ്ധതിയുമില്ലെന്നും മസ്‌ക് പറയുന്നു. ടിക് ടോക്ക് സ്വന്തമാക്കാൻ ഒന്നും ചെയ്യുന്നില്ല. പൊതുവെ കമ്പനികളെ ഞാൻ ഏറ്റെടുക്കാറില്ല. അത്തരത്തിലുള്ള നടപടികള്‍ അപൂര്‍വമാണെന്നും മസ്‌ക് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
യുഎസില്‍ ടിക് ടോക്കിന് സേവനം തുടരണമെങ്കില്‍, ബൈറ്റ്ഡാന്‍സിന്റെ അമേരിക്കയിലെ സ്ഥാപനം വില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ചൈനയിലാണ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതോടെ അമേരിക്കന്‍ ഉപയോക്താക്കളുടെ ഡാറ്റ പങ്കിടാന്‍ കമ്പനിയെ ചൈന നിര്‍ബന്ധിച്ചേക്കുമെന്ന് യുഎസില്‍ ആശങ്ക വര്‍ധിച്ചിരുന്നു. ഇതാണ് ടിക് ടോക്കിന് യുഎസില്‍ തിരിച്ചടിയായത്.
എന്നാല്‍ ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേതിന് പിന്നാലെ ടിക് ടോക്കിന്റെ നിരോധനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചതോടെ ആപ്പ് പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. നിരോധനം നടപ്പാക്കുന്നത് 90 ദിവസത്തേക്ക് വൈകിക്കാൻ എക്സിക്യുട്ടീവ് ഓർഡർ പുറപ്പെടുവിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തുടര്‍ന്ന് കമ്പനി ട്രംപിനെ നന്ദി അറിയിക്കുകയും ചെയ്തു. ടിക് ടോക്കിന് യുഎസില്‍ 50 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കിയിരുന്നു.