Hamas: പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് ഒരുക്കമല്ല: ഹമാസ്
Israel-Palestine Conflict: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഗാസയിലെ പോരാട്ടത്തിന് ഒരു വിശ്രമവുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കി.
ഗാസ സിറ്റി: പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ നിരായുധീകരണത്തിന് സമ്മതിക്കില്ലെന്ന് ഹമാസ്. ഹമാസ് ആയുധങ്ങള്‍ താഴെ വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി വിറ്റ്‌കോഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ നിലപാട് വീണ്ടും ഹമാസ് വ്യക്തമാക്കിയത്.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിനും ഹമാസിന്റെ നിരായുധീകരണം വളരെ പ്രധാനമാണെന്ന് ഇസ്രായേല്‍ കണക്കാക്കുന്നു. വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായി ഇസ്രായേലും ഹമാസും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ചയോടെ സ്തംഭിച്ചിരുന്നു.
ഫ്രാന്‍സും കാനഡയും ഉള്‍പ്പെടെയുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറബ് സര്‍ക്കാരുകള്‍ ഹമാസിനോട് നിരായുധീകരണം കൊണ്ടുവരാനും ഗാസയുടെ നിയന്ത്രണം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബറോടെ ഇസ്രായേല്‍ ചില നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് യുകെ വ്യക്തമാക്കി.




ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നില്ലെങ്കില്‍ അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിരോധിത സംഘടനയായ തങ്ങള്‍ക്ക് പ്രതിരോധത്തിനും ആയുധങ്ങള്‍ക്കുമുള്ള അവകാശം ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Also Read: Donald Trump: റഷ്യയ്ക്ക് സമീപം ആണവ അന്തർവാഹിനികൾ അയച്ച് ട്രംപ്, ‘ഡെഡ് ഹാൻഡ്’ ഭീഷണിക്ക് മറുപടിയോ?
അതേസമയം, ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഗാസയിലെ പോരാട്ടത്തിന് ഒരു വിശ്രമവുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കി.