KP Sharma Oli: ആളിക്കത്തി ജെന്‍ സി പ്രക്ഷോഭം; നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചു
KP Sharma Oli resigns as Nepal Prime Minister: പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി യോഗത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് ശര്‍മ ഒലി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരമുണ്ടാകാനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

കെ പി ശർമ്മ ഒലി
കാഠ്മണ്ഡു: ജെന്‍ സി പ്രതിഷേധം രൂക്ഷമായതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചു. പ്രക്ഷോഭത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ശര്‍മ ഒലിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനം, നിരോധനത്തെ എതിര്‍ത്തും, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുമാണ് നേപ്പാളില്‍ യുവാക്കള്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രക്ഷോഭം രൂക്ഷമായി.
തിങ്കളാഴ്ച കാഠ്മണ്ഡുവിൽ നടന്ന ഏറ്റുമുട്ടലിൽ 17 പേരും, സണ്‍സാരി ജില്ലയില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. പൊലീസുകാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. പ്രകടനക്കാർക്ക് നേരെ വെടിയുതിർത്തതായി ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. സുതാര്യമായ അന്വേഷണം വേഗത്തില്‍ വേണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. ചര്‍ച്ചകള്‍ നടത്താമെന്നും പ്രഖ്യാപിച്ചു. എന്നിട്ടും പ്രക്ഷോഭം കെട്ടടങ്ങിയില്ല. ചില പ്രതിഷേധക്കാർ സർക്കാർ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അക്രമിച്ചു. മറ്റ് ചിലര്‍ പൊതുസ്വത്തുക്കള്‍ ലക്ഷ്യംവച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമല്ലാത്തവരെയും സുരക്ഷാ സേന കൊലപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നു.
Also Read: Nepal Gen Z Protest: നേപ്പാളില്‍ സോഷ്യല്‍ മീഡിയ ആപ്പുകളുടെ വിലക്ക് നീക്കി
പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി യോഗത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് ശര്‍മ ഒലി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരമുണ്ടാകാനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒലിയെ പുറത്താക്കണമെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സൈനിക സഹായം അദ്ദേഹം തേടിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചാല്‍ മാത്രമേ, പരിഹാരമുണ്ടാകൂവെന്ന് സൈന്യവും കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ കെപി ശര്‍മ ഒലി രാജിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദുബായിലേക്ക് രക്ഷപ്പെടാനാണ് നീക്കമെന്നും സൂചനയുണ്ട്. നേപ്പാളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.