US Missing Plane Found Crashed: യുഎസിൽ വീണ്ടും വിമാന ദുരന്തം: 10 പേർ മരിച്ചു; എട്ട് ദിവസത്തിനിടെ മൂന്നാമത്തെ വലിയ വിമാന ദുരന്തം
അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ വിമാനം കണ്ടെത്തുകയായിരുന്നു. അപകടത്തിൽ പത്ത് പേർ മരിച്ചെന്നാണ് വിവരം. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Us Missing Plane Found Crashed
വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാന ദുരന്തം. അലാസ്കയ്ക്ക് മുകളിൽ വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. നോമിലേക്കുള്ള യാത്രമധ്യേയാണ് വിമാനം അലാസ്കയ്ക്ക് മുകളിൽ വച്ച കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ വിമാനം കണ്ടെത്തുകയായിരുന്നു. അപകടത്തിൽ പത്ത് പേർ മരിച്ചെന്നാണ് വിവരം. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്തിൽ പൈലറ്റും ഒൻപത് യാത്രക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ ഉനലക്ലീറ്റിൽ നിന്ന് തിരിച്ച വിമാനം കാണാതാവുകയായിരുന്നു. നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം സംഭവിച്ചത്. യുഎസ് സിവിൽ എയർ പട്രോളിൽ നിന്നുള്ള റഡാർ ഡേറ്റ പ്രകാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. എന്നാൽ എന്താണ് അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് വിവരം.
Also Read : യുഎസില്‍ വീണ്ടും വിമാനാപകടം; ദുരന്തമുണ്ടായത് ഫിലാഡൽഫിയയില്‍; ചെറുവിമാനത്തിലുണ്ടായിരുന്നത് ആറു പേര്‍
എട്ട് ദിവസത്തിനിടെ യുഎസിലെ നടക്കുന്ന മൂന്നാമത്തെ വലിയ വിമാന ദുരന്തമാണ് ഇത്. ജനുവരി 29ന് വാഷിങ്ടനിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ 67 പേർ മരിച്ചിരുന്നു. ഹെലികോപ്ടറിൽ മൂന്ന് സൈനികരാണ് ഉണ്ടായിരുന്നത്. കൻസാസിലെ വിചിതയിൽ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. അതേസമയം കഴിഞ്ഞ മാസം 31ന് ഫിലാഡൽഫിയയിലും വിമാനം തകർന്ന് വീണിരുന്നു. അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. 43 വർഷം പഴക്കമുള്ള ലിയർജെറ്റ് 55 ആണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ട്.