Nilambur By Election 2025: ‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പി.വി. അന്‍വര്‍ തുടരും’; മണ്ഡലത്തില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ച് തൃണമൂല്‍
Rift between UDF and PV Anvar continues: യുഡിഎഫിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് അന്‍വറിന്റെ അനുയായികളുടെ ലക്ഷ്യം. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അന്‍വര്‍ കടുത്ത അതൃപ്തിയിലാണ്. വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം

പിവി അന്‍വര്‍
നിലമ്പൂര്‍: പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ അദ്ദേഹം മത്സരിക്കുമെന്ന സൂചന നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചു. ‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പി.വി. അന്‍വര്‍ തുടരും’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ‘അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷ്ണം. അദ്ദേഹത്തെ മഴയത്ത് നിര്‍ത്താന്‍ അനുവദിക്കില്ല. മലയോര ജനതയുടെ പ്രതീക്ഷയാണ് അന്‍വര്‍. മലയോര ജനതയുടെ തോഴനെ നിലമ്പൂരിന്റെ മണ്ണിന് ആവശ്യമാണ്’ എന്നിങ്ങനെയും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്. തൃണമൂലിന്റെ വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി, ചുങ്കത്തറ കൂട്ടായ്മ എന്നിവയുടെ പേരുകളിലാണ് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്.
യുഡിഎഫിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് അന്‍വറിന്റെ അനുയായികളുടെ ലക്ഷ്യം. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അന്‍വര്‍ കടുത്ത അതൃപ്തിയിലാണ്. വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഇതോടെ അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പിന്നാലെ അനുനയ നീക്കങ്ങള്‍ സജീവമായെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലും പ്രശ്‌നങ്ങള്‍ പുകയുകയാണ്. അന്‍വര്‍ യുഡിഎഫില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്നായിരുന്നു കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്തണമെന്നും, അദ്ദേഹം നിലമ്പൂരില്‍ നിര്‍ണായക ശക്തിയാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്.
Read Also: Nilambur By Election 2025: ബിഡിജെഎസും മത്സരിച്ചേക്കില്ല ? നിലമ്പൂരിൽ ബിജെപിക്കായി ആര് ?
യുഡിഎഫിന്റെ തീരുമാനങ്ങളോട് അന്‍വര്‍ യോജിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നും, അന്‍വറിനെ വിളിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്തി യുഡിഎഫിന് ഇല്ലെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. മുസ്ലീം ലീഗിന്റെ ഇടപെടലിലും പ്രശ്‌നപരിഹാരത്തിന് നീക്കം നടക്കുന്നുണ്ട്.