Oman Cricket: ലോകകപ്പില്‍ കളിച്ച താരങ്ങള്‍ക്ക് സമ്മാനത്തുകയില്ല; ചോദിച്ചവര്‍ പടിക്ക് പുറത്ത്; ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിവാദക്കുരുക്കില്‍
Oman Cricket controversy: ടൂർണമെന്റ് അവസാനിച്ച് 21 ദിവസത്തിനുള്ളിൽ ബോർഡ് കളിക്കാർക്ക് സമ്മാനത്തുക വിതരണം ചെയ്യണമെന്നാണ് ഐസിസിയുടെ നയം. ഐസിസി ഒമാന് സമ്മാനത്തുക നൽകിയിട്ടും, താരങ്ങള്‍ക്ക് അത് ഇതുവരെ ലഭിച്ചില്ലെന്നാണ് ആരോപണം

ടി20 ലോകകപ്പിലെ സമ്മാനത്തുക താരങ്ങള്‍ക്ക് കൊടുക്കാന്‍ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുന്നില്ലെന്ന് ആരോപണം. ബോര്‍ഡിന്റെ ഈ സമീപനത്തില്‍ താരങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. യുഎസിലും വെസ്റ്റ് ഇൻഡീസിലും നടന്ന ടൂർണമെന്റിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് ഒമാന്‍ കളിച്ചത്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ എത്തിയതിന് ബോർഡിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 225,000 ഡോളർ (ഏകദേശം 1,93,01,737 രൂപ) സമ്മാനത്തുക അനുവദിച്ചിരുന്നു.
ടൂർണമെന്റ് അവസാനിച്ച് 21 ദിവസത്തിനുള്ളിൽ ബോർഡ് കളിക്കാർക്ക് സമ്മാനത്തുക വിതരണം ചെയ്യണമെന്നാണ് ഐസിസിയുടെ നയം. ഐസിസി ഒമാന് സമ്മാനത്തുക നൽകിയിട്ടും, താരങ്ങള്‍ക്ക് അത് ഇതുവരെ ലഭിച്ചില്ല.
ടൂർണമെന്റിൽ പങ്കെടുക്കുന്ന നിരവധി ബോർഡുകൾ ഇതുവരെ കളിക്കാർക്ക് മുഴുവൻ സമ്മാനത്തുകയും നൽകിയിട്ടില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ ഒരു രൂപ പോലും നല്‍കാത്ത ഒരേയൊരു ബോര്‍ഡ് ഒമാന്‍ ക്രിക്കറ്റാണ്. ഇക്കാര്യം ഉന്നയിച്ച താരങ്ങള്‍ നിലവില്‍ ടീമിന് പുറത്താണെന്നും റിപ്പോര്‍ട്ടുണ്ട്.




ഒമാനുവേണ്ടി 37 ഏകദിനങ്ങളും 47 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഇന്ത്യൻ വംശജനായ കശ്യപ് പ്രജാപതി നിലവിൽ യുഎസിലാണ്. ഈ സംഭവത്തില്‍ ജീവിതം തലകീഴായി മറഞ്ഞുവെന്നും, ടീമിലെ സ്ഥാനം പോയെന്നും അദ്ദേഹം പറഞ്ഞു. കരാറുകള്‍ തകര്‍ന്നതോടെ ഒമാന്‍ വിടാന്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: India vs England: രോഹിതുമില്ല, കോഹ്ലിയുമില്ല; എന്നിട്ടും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു
സമ്മാനത്തുക തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐസിസിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും, ആശങ്കകൾ ഉന്നയിക്കാൻ സുരക്ഷിതമായ ഇടമില്ലാത്തത് എന്തുകൊണ്ടാണെന്നും മനസിലാകുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തൊഴിൽ വിസ റദ്ദാക്കിയതിനെത്തുടർന്ന് മറ്റൊരു താരമായ ഫയാസ് ബട്ടും ഒമാന്‍ വിട്ടു.
കരിയറിനും പ്രൊഫഷണലിനും ഇത് ഒരു വലിയ നഷ്ടമാണെന്നും, ഒമാന്‍ വിടേണ്ടി വന്നെന്നും, അവസരങ്ങള്‍ തേടുകയാണെന്നും ഫയാസ് ബട്ട് പറഞ്ഞു. കായികജീവിതം അവസാനിച്ചെന്നും, ബോര്‍ഡിനെതിരെ നടപടിയെടുക്കാന്‍ ഐസിസിക്ക് സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു.