Operation Sindoor: സംഭവിക്കുമെന്ന് അറിയാമായിരുന്നു, പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ട്രംപ്
Donald Trump reacts to Operation Sindoor: ഇന്ത്യയും പാകിസ്ഥാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുണ്ടെന്ന് പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു

ഡൊണാള്‍ഡ് ട്രംപ്
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തെക്കുറിച്ച് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദൗത്യത്തെക്കുറിച്ച് കേട്ടെന്നും, സംഘർഷം വേഗത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കു ന്നുവെന്നും ട്രംപ് പറഞ്ഞു. ഇത് നാണക്കേടാണ്. എന്തെങ്കിലും സംഭവിക്കുമെന്ന് ആളുകൾക്ക് അറിയാമായിരുന്നുവെന്ന് കരുതുന്നു. നിരവധി നൂറ്റാണ്ടുകളായി പോരാടുകയാണ്. അത് വളരെ വേഗത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. കശ്മീരിലെ പോരാട്ടം ആയിരം വര്‍ഷമായി തുടരുന്നുവെന്നാണ് അന്ന് ട്രംപ് ഉന്നയിച്ച വിചിത്ര വാദം. ആ അതിർത്തിയിൽ 1,500 വർഷമായി നിലനില്‍ക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയും പാകിസ്ഥാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുണ്ടെന്ന് പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
പഹൽഗാം ആക്രമണത്തിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചിരുന്നു. സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മാർക്കോ റൂബിയോ അന്ന് ആവശ്യപ്പെട്ടു.
അതേസമയം, പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ നിരീക്ഷിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ സൈനിക മേധാവികളുമായി മോദി ആശയവിനിമയം നടത്തിയിരുന്നു. ബഹാവൽപൂർ, മുരിഡ്‌കെ, കോട്‌ലി, മുസാഫറാബാദ്, ബാഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്.